ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന കർഷക സമരം മുതലെടുക്കാൻ തീവ്ര ശ്രമം നടക്കുന്നുവെന്ന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ്. ഇത്തരം ആളുകൾക്കും സംഘടനകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കാർഷിക നിയമങ്ങളെ അനുകൂലിച്ച് സംസ്‌ഥാന വ്യാപകമായി നടത്തുന്ന ‘കിസാൻ ചൗപൽ സമ്മേളനിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാറ്റ്‌നയിലെ തേകബിഘയിലാണ് കിസാൻ ചൗപൽ സമ്മേളനം ആരംഭിച്ചത്. ‘നിയമങ്ങൾ പിൻവലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് കർഷകർ പറയുന്നത്. എന്നാൽ, മോദി സർക്കാർ കർഷകരെ ബഹുമാനിക്കുന്നു എന്ന് പറയാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പക്ഷേ, ഒരു കാര്യം വ്യക്‌തമാക്കാം, കർഷക പ്രതിഷേധത്തെ മുതലെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും’ മന്ത്രി പറഞ്ഞു.
രാജ്യത്തെ വിഭജിക്കുന്ന ഭാഷയിലുള്ള സംസാരവും ഉയർന്നിട്ടുണ്ട്. ഡെൽഹിയിലും മഹാരാഷ്‌ട്രയിലും കലാപത്തിന് പ്രേരണ നൽകിയതിന് ജയിലിൽ കഴിയുന്ന ബുദ്ധിജീവികൾ എന്ന് വിശേഷിപ്പിക്കുന്നവരെ വിട്ടയക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. വിചാരണ നടക്കുന്നതിനാൽ അവർക്ക് ജാമ്യം ലഭിക്കില്ല. ഇപ്പോൾ ഇത്തരം ആളുകൾ തങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിനായി കർഷകരുടെ പ്രതിഷേധത്തെ ആശ്രയിച്ചിരിക്കുകയാണ്. അവരുടെ ലക്ഷ്യങ്ങൾ വിജയിക്കാൻ സർക്കാർ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
നേരത്തെ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും തങ്ങളുടെ സമര വേദി ദുരുപയോഗം ചെയ്യുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് കർഷകർക്ക് നിർദ്ദേശം നൽകിയിരുന്നു. സാമൂഹ്യ വിരുദ്ധരുടെയും ഇടതുപക്ഷക്കാരുടെയും, മാവോയിസ്‌റ്റുകളുടെയും ഇടപെടൽ സൂക്ഷിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.
Also Read: എങ്ങുമെത്താതെ സിലബസ്; പ്ളസ്‌ടുക്കാർക്ക് ക്ളാസ് സമയം കൂട്ടിയേക്കും