കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി നീക്കു പോക്കുണ്ടാക്കിയത് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ അറിവോടെയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ഹമീദ് വാണിയമ്പലം. പിന്നീട് മുല്ലപ്പള്ളി രാമചന്ദ്രൻ അവസരവാദ രാഷ്‌ട്രീയം കളിച്ചെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഖ്യമില്ല. സഹകരണം തദ്ദേശ തിരഞ്ഞെടുപ്പില്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രനുമായി ചര്‍ച്ച നടത്തിയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ നീക്കുപോക്കുണ്ടാക്കിയത്. അദ്ദേഹം ഉത്തരവാദിത്തപ്പെട്ട ഒരു നേതാവാണ്. ഇപ്പോള്‍ തങ്ങളെ പഴിചാരി രക്ഷപ്പെടാനാണ് മുല്ലപ്പള്ളി ശ്രമിക്കുന്നത്. തോല്‍വിയുടെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രനാണ് തോല്‍വിക്ക് ഉത്തരവാദി. തദ്ദേശ തിരഞ്ഞെടുപ്പിലെ നീക്കുപോക്ക് യുഡിഎഫിനും വെല്‍ഫെയര്‍ പാര്‍ട്ടിക്കും ഒരുപോലെ ഗുണം ചെയ്‌തിട്ടുണ്ട്. സാമുദായിക ധ്രുവീകരണത്തിന് മറയാക്കാന്‍ വേണ്ടി ശത്രുതാപരമായ സമീപനമാണ് സിപിഎം വെല്‍ഫെയര്‍ പാര്‍ട്ടിയോട് സ്വീകരിച്ചതെന്നും ഹമീദ് വാണിയമ്പലം കൂട്ടിച്ചേർത്തു.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ ആദ്യഘട്ടം മുതല്‍ എതിര്‍പ്പ് ഉന്നയിച്ച് പരസ്യമായി രംഗത്ത് വന്നത് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു. ഈ പശ്‌ചാത്തലത്തിലാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ധാരണയുണ്ടാക്കിയതിന് പിന്നില്‍ മുല്ലപ്പള്ളിയടക്കമുള്ള നേതാക്കളാണെന്ന് ഹമീദ് വാണിയമ്പലം പറയുന്നത്.
Also Read: വാക്‌സിൻ വിതരണത്തിന് 133 കേന്ദ്രങ്ങൾ; ഗർഭിണികളെയും മുലയൂട്ടുന്നവരെയും ഒഴിവാക്കും