തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിൻ വിതരണത്തിനായി 133 കേന്ദ്രങ്ങൾ സജ്‌ജം. ഗർഭിണികളായ ആരോഗ്യപ്രവർത്തകർക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ നൽകില്ല. മുലയൂട്ടുന്ന അമ്മമാരെയും ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു കേന്ദ്രത്തിൽ പ്രതിദിനം 100 പേർക്ക് വീതം വാക്‌സിൻ നൽകും.
എറണാകുളം- 12, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11, മറ്റ് ജില്ലകളിൽ 9 എന്നിങ്ങനെയാണ് വിതരണ കേന്ദ്രങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഓരോ കേന്ദ്രത്തിലും 100 ആരോഗ്യ പ്രവർത്തകർ വീതം ആദ്യ ദിനത്തിൽ വാക്‌സിൻ സ്വീകരിക്കും. പ്രാഥമിക, കുടുംബ, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, നൂറിലേറെ ആരോഗ്യ പ്രവർത്തകരുള്ള സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലാണ് വാക്‌സിൻ സൈറ്റുകൾ.
എല്ലാ വിഭാഗം നഴ്‌സുമാരും ഡോക്‌ടർമാരും, പാരാമെഡിക്കൽ സ്‌റ്റാഫ്, ഗവേഷകർ, മറ്റ് ആരോഗ്യവകുപ്പ് ജീവനക്കാർ, മെഡിക്കൽ വിദ്യാർഥികൾ എന്നിവർക്കാണ് പ്രഥമ മുൻഗണന. പ്രായമായവർ, ഗുരുതര രോഗമുളളവർ, പോലീസ്, മുനിസിപ്പൽ തൊഴിലാളികൾ എന്നിവർക്കാണ് രണ്ടാം ഘട്ടത്തിൽ വാക്‌സിൻ നൽകുക. 69 വലിയ ശീതീകരണികൾ, 1,589 ചെറിയ ശീതീകരണികൾ, 1,800 വാക്‌സിൻ കാരിയറുകൾ, 100 കോൾഡ് ബോക്‌സുകൾ, 14 ലക്ഷം സിറിഞ്ചുകൾ എന്നിവ വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചുകഴിഞ്ഞു.
മൂന്ന് ലക്ഷത്തിലേറെ ആരോഗ്യ പ്രവർത്തകരുടെ രജിസ്ട്രേഷൻ പൂർത്തിയായിട്ടുണ്ട്. അതേസമയം, വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം നാളെ നടക്കും. വാക്‌സിൻ കുത്തിവെപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യും.
Also Read: സീറ്റ് വിട്ടുകൊടുക്കേണ്ടത് എൻസിപിയുടെ മാത്രം ചുമതലയല്ല; ടിപി പീതാംബരൻ