തിരുവനന്തപുരം: പതിനെട്ട് വയസിന് മുകളിലുള്ളവരുടെ ബൂസ്‌റ്റർ ഡോസ് വാക്‌സിനേഷൻ എടുക്കാൻ ആളുകൾ മടി കാണിക്കുന്നതായി റിപ്പോർട്. കോവിഡ് ഭീതി ഒഴിഞ്ഞതോടെ സ്വകാര്യ കേന്ദ്രങ്ങളിൽ എത്തി വാക്‌സിൻ എടുക്കാനുള്ള തിരക്ക് കുറഞ്ഞു. സ്വകാര്യ മേഖലയിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണവും കുറവാണ്. വരും ദിവസങ്ങളിലെ പ്രതികരണം നോക്കിയ ശേഷം മാത്രം കൂടുതൽ സൗകര്യം ഒരുക്കാനുള്ള തീരുമാനത്തിലാണ് സ്വകാര്യ മേഖല. ബൂസ്‌റ്റർ ഡോസിനോടുള്ള അലംഭാവം സർക്കാർ മേഖലയിലും പ്രകടമാണ്.
പ്രധാന വാക്‌സിൻ ഡോസുകളെല്ലാം സർക്കാർ മേഖലയിൽ പൂർണമായും സൗജന്യമായതിനാൽ ഏറെക്കുറെ നിർജീവമായിരുന്ന സ്വകാര്യ മേഖലയിലേക്കാണ് 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ ഇപ്പോൾ പൂർണമായും എത്തുന്നത്. പക്ഷേ, രണ്ടുദിവസം കഴിഞ്ഞിട്ടും വാക്‌സിൻ സ്‌റ്റോക്കുള്ള പ്രധാന സ്വകാര്യ ആശുപത്രികളിലൊന്നും തിരക്കില്ല. കോവിഡ് ഭീതി ഒഴിഞ്ഞതാണ് ഒരു കാരണം. രണ്ടാം ഡോസ് എടുത്ത് ഒൻപത് മാസം കഴിഞ്ഞ് മതി ബൂസ്‌റ്റർ ഡോസ് എന്നുള്ളത് കൊണ്ട് വലിയൊരു വിഭാഗം ആളുകൾക്ക് ഇനിയും സമയപരിധി ആകാനുണ്ട്.
ഏറ്റവുമധികം ചികിൽസാ സൗകര്യമുള്ള തലസ്‌ഥാനത്ത് കോവിൻ പോർട്ടലിൽ കണക്കുകൾ പ്രകാരം ബൂസ്‌റ്റർ ഡോസിനായി ഉള്ളത് 23 സ്വകാര്യ കേന്ദ്രങ്ങളാണ്. എറണാകുളത്ത് ഇത് 26ഉം മറ്റ് കേന്ദ്രങ്ങളിൽ ഇതിലും കുറവുമാണ്. ആദ്യഘട്ടത്തിൽ വാക്‌സിനേഷനായി സ്‌റ്റോക്കെടുത്ത് തയ്യാറെടുപ്പ് പൂർത്തിയാക്കിയെങ്കിലും സർക്കാർ മേഖലയിൽ തന്നെ സൗജന്യമായി വാക്‌സിൻ ലഭിക്കാൻ തുടങ്ങിയതോടെ സ്വകാര്യ മേഖലയിൽ ആരും വരാതായി.
ഒന്നര ലക്ഷത്തിലധികം ഡോസ് വാക്‌സിനാണ് നിലവിൽ സ്വകാര്യ മേഖലയിലുള്ളത്. സർക്കാർ മേഖലയിൽ സൗജന്യമായിരുന്നപ്പോഴും വാക്‌സിനേഷൻ തുടർന്ന ആശുപത്രികളുടെ പക്കലുള്ള കാലാവധി തീരാറായ വാക്‌സിൻ സ്‌റ്റോക്ക് സർക്കാർ തിരികെയെടുത്ത് മാറ്റിക്കൊടുക്കുന്ന നടപടിയിലാണ്. സർക്കാർ വിലകൊടുത്ത് വാങ്ങിയ വാക്‌സിൻ സ്‌റ്റോക്കിൽ നിന്ന് വാങ്ങിയ വാക്‌സിനായിരുന്നു ഇവ. ഇതിനിടെ കോവിഷീൽഡ്, കൊവാക്‌സിൻ എന്നിവക്ക് കഴിഞ്ഞ ദിവസം വില കുറച്ചിരുന്നു.
മുൻപ് കൂടിയ വിലക്ക് സ്‌റ്റോക്ക് എടുത്തവർക്ക് നഷ്‌ടം വരാതിരിക്കാൻ പകരം വാക്‌സിൻ വയലുകൾ നൽകാമെന്ന് ധാരണയായതോടെ ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പം ഒഴിവായിട്ടുണ്ട്. 60ന് മുകളിലുള്ളവരടക്കം മുൻഗണനാ വിഭാഗത്തിലെ സർക്കാർ മേഖലയിലെ ബൂസ്‌റ്റർ ഡോസിനും ആളില്ല. ഇതുവരെ 13000 പേർ പോലും വാക്‌സിൻ എടുത്തിട്ടില്ലെന്നാണ് വിവരം.
Most Read: ആർടി ഓഫിസ് ജീവനക്കാരിയുടെ ആത്‌മഹത്യ; കൂട്ട സ്‌ഥലംമാറ്റത്തിന് ശുപാർശ