തിരുവനന്തപുരം: സംസ്‌ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ കരുതല്‍ ഡോസ് നൽകിത്തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ 60 വയസിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കുമാണ് സൗജന്യ കരുതല്‍ ഡോസ് നല്‍കിയിരുന്നത്.
ഇന്ന് 1002 കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ആകെ പ്രവര്‍ത്തിച്ചത്. 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്കായി 97 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും 15 വയസിന് മുകളിലുള്ളവര്‍ക്കായി 249 കേന്ദ്രങ്ങളും 18 വയസിന് മുകളിലുള്ളവര്‍ക്കായി 656 കേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിച്ചത്.
സംസ്‌ഥാനത്ത് ഇപ്പോഴും കോവിഡ് കുറഞ്ഞിട്ടില്ലെന്നും അതിനാല്‍ തന്നെ എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി അറിയിച്ചു. ഇതോടൊപ്പം വാക്‌സിനിലൂടെ പ്രതിരോധവും നേടണം. വാക്‌സിനെടുക്കാന്‍ ശേഷിക്കുന്നവര്‍ വാക്‌സിനെടുക്കേണ്ടതാണെന്നും മന്ത്രി അഭ്യർഥിച്ചു.
അതേസമയം സംസ്‌ഥാനത്ത് വാക്‌സിന്റെ ക്ഷാമമില്ലെന്നും മന്ത്രി വ്യക്‌തമാക്കി. ഒന്നും രണ്ടും ഡോസ് കോവിഡ് വാക്‌സിന്‍ സമയബന്ധിതമായി എടുത്താല്‍ മാത്രമേ ശരിയായ പ്രതിരോധം ലഭിക്കൂ. മാസങ്ങള്‍ കഴിയുന്നതോടെ രോഗാണുക്കളുടെ പ്രതിരോധ ശേഷി കൂടുന്നതിനാലും വാക്‌സിനിലൂടെയുള്ള പ്രതിരോധശേഷി കുറയുന്നതിനാലും അര്‍ഹരായ എല്ലാവരും കരുതല്‍ ഡോസ് എടുക്കേണ്ടതാണ്.
രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് 6 മാസത്തിന് ശേഷം കരുതല്‍ ഡോസ് എടുക്കാവുന്നതാണ്. പഠനത്തിനോ ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കോ വിദേശത്ത് പോകുന്നവര്‍ക്ക് 90 ദിവസം കഴിഞ്ഞും കരുതല്‍ ഡോസ് എടുക്കാവുന്നതാണ്. 75 ദിവസം മാത്രമേ സൗജന്യമായി കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുകയുള്ളൂ. സെപ്റ്റംബര്‍ മാസം അവസാനംവരെ ഇതുണ്ടാകും.
Most Read: വാക്കുകൾക്ക് പിന്നാലെ പാർലമെന്റ് വളപ്പിൽ പ്രതിഷേധങ്ങൾക്കും വിലക്ക്; ഉത്തരവ് പുറത്തിറങ്ങി