ന്യൂഡെൽഹി: അറുപതിലേറെ വാക്കുകൾ വിലക്കിയതിന് പിന്നാലെ പാർലമെന്റ് വളപ്പിൽ പ്രതിഷേധ പ്രകടനങ്ങൾക്കും സമരങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി. സത്യാഗ്രഹ സമരം, മതപരമായ ചടങ്ങ് എന്നിവയ്‌ക്കൊന്നും പാര്‍ലമെന്റ് വളപ്പ് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഉത്തരവിൽ വ്യക്‌തമാക്കുന്നത്. രാജ്യസഭാ സെക്രട്ടറി ജനറല്‍ വൈസി മോദിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
അഴിമതി, ഏകാധിപതി തുടങ്ങിയ നിരവധി വാക്കുകള്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടിക്ക് പിന്നാലെയാണ് പ്രതിഷേധങ്ങൾക്കും ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയത്. പുതിയ നിര്‍ദ്ദേശങ്ങളോട് പാര്‍ലമെന്റ് അംഗങ്ങള്‍ സഹകരിക്കണമെന്നും സെക്രട്ടറി ജനറല്‍ ഉത്തരവില്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തിങ്കളാഴ്‌ച തുടങ്ങാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ പ്രതിഷേധങ്ങൾക്ക് ഉൾപ്പടെ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് സഭയ്‌ക്ക് മുന്നിൽ പ്രതിപക്ഷം ധർണ നടത്താറുണ്ട്. എന്നാൽ പുതിയ ഉത്തരവ് വന്നതോടെ വര്‍ഷകാല സമ്മേളന കാലത്ത് പാര്‍ലമെന്റ് വളപ്പിനുള്ളില്‍ കേന്ദ്രസര്‍ക്കാരിനെതിരേയുള്ള പ്രതിഷേധങ്ങളൊന്നും നടന്നേക്കില്ല.
Read also: ജലനിരപ്പ് ഉയർന്നു; കക്കയം ഡാമിന്റെ ഷട്ടർ 45 സെന്റീമീറ്ററായി ഉയർത്തി