ന്യൂഡെൽഹി: അറുപതിലേറെ വാക്കുകളും പാർലമെന്റ് വളപ്പിൽ പ്രതിഷേധങ്ങളും വിലക്കിയതിന് പിന്നാലെ മറ്റൊരു നീക്കവും കൂടി. പാർലമെന്റിൽ പ്‌ളക്കാർഡ് ഉയർത്തി പ്രതിഷേധിക്കുന്നതിനാണ് പുതിയ വിലക്ക്. തുടർച്ചയായുള്ള പ്രതിപക്ഷ പ്രതിഷേധം നേരിടുന്നതിനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ലഘുലേഖകൾ, ചോദ്യാവലികൾ, വാർത്താ കുറിപ്പുകൾ എന്നിവ വിതരണം ചെയ്യാൻ പാടില്ല. അച്ചടിച്ചവ വിതരണം ചെയ്യണമെങ്കിൽ മുൻകൂർ അനുമതി തേടണം. ഇതടങ്ങിയ മാർഗ നിർദ്ദേശങ്ങൾ പാർലമെന്റ് അംഗങ്ങൾക്ക് കൈമാറി.
വിലക്ക് നേരത്തെയും ഉണ്ടായിരുന്നതാണെന്നും പാലിക്കണമെന്നും പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. അഴിമതിയടക്കം അറുപതിലേറെ വാക്കുകൾ ഉപയോഗിക്കുന്നത് വിലക്കിയ നടപടിക്ക് പിന്നാലെ പാർലമെന്റ് വളപ്പിൽ പ്രതിഷേധമോ ധർണയോ സത്യാഗ്രഹമോ പാടില്ലെന്നും കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. രാജ്യസഭാ സെക്രട്ടറി ജനറൽ പിസി മോദിയുടേതാണ് ഒറ്റവരിയിലുള്ള ഉത്തരവ്.
പാർലമെന്റ് മന്ദിരവളപ്പിൽ പ്രകടനം, ധർണ, സമരം, ഉപവാസം എന്നിവ പാടില്ല. മതപരമായ ചടങ്ങുകളും അനുവദിക്കില്ല. അംഗങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു. ഇത്രയും മാത്രമാണ് ഉത്തരവിലുള്ളത്. ഉത്തരവ് ലംഘിച്ചാൽ നടപടിയെന്ത് എന്ന കാര്യത്തിൽ വ്യക്‌തതയില്ല. അഴിമതി, അഴിമതിക്കാരൻ, സ്വേച്ഛാധിപതി, നാട്യക്കാരൻ, മന്ദബുദ്ധി, കോവിഡ് പരത്തുന്നവൻ, ഖാലിസ്‌ഥാനി, വിനാശ പുരുഷൻ തുടങ്ങി അറുപതിലേറെ വാക്കുകൾ പാർലമെന്റിനുള്ളിൽ ഉപയോഗിക്കുന്നതിൽ നിന്നും കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. ലോക്‌സഭയിലും രാജ്യസഭയിലും ഈ വാക്കുകൾ ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം. അൺപാർലമെന്ററി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാക്കുകൾ ഉപയോഗിച്ചാൽ രേഖകളിൽ നിന്ന് നീക്കം ചെയ്യും.
Most Read: സ്വാതന്ത്ര്യ ദിനത്തിലെ അവധി ഒഴിവാക്കി യുപി സർക്കാർ