കണ്ണൂർ: പോലീസ് കാവലിൽ ചികിൽസയിലിരിക്കെ പ്രതികൾ ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞ സംഭവത്തിൽ നടപടി. ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.
കണ്ണൂർ വളപട്ടണം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടികെ. സുമിത്ത്, മിഥുൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിൽ പ്രതികളായ സിപിഎം പ്രവർത്തകർ പെരളശ്ശേരി വടക്കുമ്പാട്ടെ അമൽ, ജിനേഷ് എന്നിവരാണ് കടന്നുകളഞ്ഞത്. ഇവരെ കാൽടെക്സ് പരിസരത്ത് നിന്ന് ഇന്ന് പിടികൂടിയിരുന്നു.
പ്രതികളെ സഹായിച്ച ഡിവൈഎഫ്ഐ എടക്കാട് ബ്ളോക്ക് സെക്രട്ടറി ടിപി. നിവേദ്, കണ്ണൂർ ബ്ളോക്ക് പ്രസിഡണ്ട് സനന്ത് കുമാർ, എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ സായന്ത്, അഭിഷേക് എന്നിവരെ എസിപിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് കടന്നുകളഞ്ഞ പ്രതികളെ പിടികൂടിയത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് കണ്ണൂർ എകെജി ആശുപത്രിയിൽ നിന്ന് പോലീസിനെ ആക്രമിച്ചു പ്രതികളെ രക്ഷിച്ചത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ നടന്ന വിജയാഹ്ളാദവുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തിന്റെ തുടർച്ചയായിരുന്നു ആക്രമണം.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു



































