ലഖ്‌നൗ: ഹത്രസ് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നാലുപേരെ യുപി പോലീസ് കസ്‌റ്റഡിയിൽ എടുത്തു. സത്‌സംഗം ആത്‌മീയ പ്രഭാഷണം നടത്തിയ ഗുരു ഭോലെ ബാബയുടെ അനുയായികളെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ബാബയുടെ ആശ്രമത്തിൽ വീണ്ടും പോലീസ് പരിശോധന നടത്തി. ദുരന്തമായി മാറിയ പരിപാടിയിൽ രണ്ടരലക്ഷം പേർ പങ്കെടുത്തെന്ന് പോലീസ് എഫ്‌ഐആറിൽ പറയുന്നു.
ആളുകളുടെ പങ്കാളിത്തം വ്യക്‌തമാക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉത്തർപ്രദേശിന് പുറമെ ഇതര സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഹരിയാനയിൽ നിന്നുള്ള നാലുപേരും മധ്യപ്രദേശിലും രാജസ്‌ഥാനിൽ നിന്നുള്ള ഓരോരുത്തരും മരിച്ചവരിൽ ഉണ്ടെന്ന് യുപി സർക്കാർ വ്യക്‌തമാക്കി. അന്വേഷണത്തിൽ സംസ്‌ഥാന സർക്കാരിനോടും പോലീസിനോടും സഹകരിക്കാൻ തയ്യാറാണെന്ന് ബാബയുടെ അഭിഭാഷകൻ അറിയിച്ചു.
മൂന്നംഗ ജുഡീഷ്യൽ അന്വേഷണ സംഘത്തെ റിട്ടയേർഡ് ഹൈക്കോടതി ജഡ്‌ജി ബ്രിജേഷ് കുമാർ ശ്രീവാസ്‌തവ നയിക്കും. വിരമിച്ച ഐഎഎസ് ഉദ്യോഗസ്‌ഥൻ ഹേമന്ത് റാവു, വിരമിച്ച ഐപിഎസ് ഉദ്യോഗസ്‌ഥൻ ഭവേഷ് കുമാർ സിങ് എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങൾ. ഇന്നലെയാണ് സംഭവത്തിൽ സംസ്‌ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. ഭൂരിഭാഗം ആളുകൾക്കും നെഞ്ചിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
Most Read| ഐപിസിയും സിആർപിസിയും ഇനിയില്ല; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ