തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടം. ഇടുക്കിയിൽ ലോറിക്ക് മുകളിലേക്ക് മരം വീണ് യുവാവ് മരിച്ചു. കോട്ടയം കുറിച്ചി സ്വദേശി ശ്രീജിത്ത് മനോജ് (19) ആണ് മരിച്ചത്. തിരുവനന്തപുരം ഇരിഞ്ചയത്ത് മരം വീണ് വെമ്പായം- നെടുമങ്ങാട് പാതയിൽ ഗതാഗതം തടസപ്പെട്ടു. കടയ്‌ക്കാവൂരിലും കഴക്കൂട്ടത്തും റെയിൽവേ പാളത്തിലേക്ക് മരം വീണു.
ഇടുക്കി ചേലച്ചുവടിൽ വാഹനങ്ങൾക്ക് മുകളിൽ മരം വീണ് ഒരാൾക്ക് പരിക്കേറ്റു. തിരുവനന്തപുരം കാട്ടാക്കടയിൽ നക്രാഞ്ചിറയിൽ കെഎസ്ആർടിസി ബസിന് മുകളിൽ മരം വീണ് പത്തുപേർക്ക് പരിക്കേറ്റു. പിറവം വെണ്ണിക്കുളത്ത് മൂന്ന് മരങ്ങൾ റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. കൊച്ചി കടവന്ത്രയിൽ കാറിന് മുകളിൽ മരം വീണു. പത്തനംതിട്ട കലക്‌ട്രേറ്റിലെ പൊതുമരാമത്ത് ഓഫീസിന് മുകളിൽ മരം വീണ് കെട്ടിടം തകർന്നു.
ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര മേഖലയിലെ എല്ലാ പ്രവർത്തനങ്ങളും ജില്ലാ കലക്‌ടർ നിരോധിച്ചു. കൂടാതെ ഇന്നും നാളെയും രാത്രി ഏഴുമുതൽ രാവിലെ ആറുവരെ മലയോര മേഖലയിൽ അടിയന്തിര സാഹചര്യങ്ങളിൽ ഒഴികെയുള്ള രാത്രിയാത്രയും നിരോധിച്ചിട്ടുണ്ട്. അതിനിടെ, ഒഡീഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്‌തി പ്രാപിച്ചു.
വടക്ക് ഭാഗത്തേക്ക് നീങ്ങുന്ന അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ഉച്ചയ്‌ക്ക് ശേഷം സാഗർ ദ്വീപിനും (ബംഗാൾ) ഖെപ്പു പാറയ്‌ക്കും (ബംഗ്ളാദേശ്) ഇടയിൽ കരയിൽ പ്രവേശിച്ചതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. സംസ്‌ഥാനത്ത് അടുത്ത ദിവസങ്ങളിൽ പടിഞ്ഞാറൻ കാറ്റ് ശക്‌തമാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
തുടർച്ചയായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. കനത്ത മഴയ്‌ക്ക് പിന്നാലെ റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂർ, എറണാകുളം, കാസർഗോഡ്, കോട്ടയം, തൃശൂർ, ഇടുക്കി, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി