തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴ തുടരുന്നു. വരും ദിവസങ്ങളിലും മഴ കനത്തേക്കും. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.
വടക്കൻ കേരളത്തിലാണ് മഴ ശക്‌തി പ്രാപിക്കുക. വടക്കൻ കർണാടകയ്‌ക്ക് മുകളിലായി ചക്രവാതച്ചുഴി സ്‌ഥിതി ചെയ്യുന്നതിനാലും കേരളത്തിൽ പടിഞ്ഞാറൻ കാറ്റ് ശക്‌തമായി തുടരുന്ന സാഹചര്യത്തിലുമാണ് ഇത്. കാറ്റിന്റെ ശക്‌തി മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിലാകുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്‌ക്കും സാധ്യതയുണ്ട്.
കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും, റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിലും ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണ പ്രവർത്തനങ്ങൾ, മണലെടുക്കൽ എന്നിവ താൽക്കാലികമായി നിർത്തിവെച്ച് ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്‌ടർ ഉത്തരവിട്ടു.
വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും പൂർണമായി നിരോധിച്ചു. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെ അടിയന്തിര യാത്രകൾ അല്ലാത്തവ ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മറ്റന്നാളും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 17നും റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ നാളെയും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മറ്റന്നാളും ഓറഞ്ച് അലർട്ടായിരിക്കും.
Most Read| തകരാറുകൾ പരിഹരിച്ചു; ആക്‌സിയോം-4 വിക്ഷേപണം 19ന് നടത്താൻ ശ്രമം