തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അഞ്ചുദിവസം അതിതീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട് ആയിരിക്കും.
60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നാണ് പ്രവചനം. കടലിൽ ഉയർന്ന തിരമാലകളും രൂപപ്പെട്ടേക്കാം. ആതിരപ്പള്ളി- മലക്കപ്പാറ റൂട്ടിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിടും. മലപ്പുറത്തെ മലയോര മേഖലകളിൽ രാത്രി മലവെള്ളപ്പാച്ചിലുണ്ടായി. കാളികാവ് ചിങ്കക്കല്ലിൽ ഏഴ് വീടുകളിൽ വെള്ളം കയറി.
കേരള- കർണാടക ലക്ഷ്വദ്വീപ് തീരത്ത് ഏഴാം തീയതി വരെ മൽസ്യബന്ധനത്തിന് വിലക്കുണ്ട്. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള തീരപ്രദേശങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ട്. തെക്കൻ തമിഴ്‌നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കേരളത്തിന്റെ അന്തരീക്ഷത്തിൽ പടിഞ്ഞാറൻ-വടക്ക് പടിഞ്ഞാറൻ കാറ്റും ശക്‌തമാണ്.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും മറ്റന്നാൾ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഏഴാം തീയതി കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലർട് ആയിരിക്കും.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ മറ്റന്നാളും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഏഴാം തീയതിയും യെല്ലോ അലർട് ആയിരിക്കും.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!








































