ന്യൂഡെൽഹി: നീറ്റ്, യുജിസി നെറ്റ് പരീക്ഷാ ക്രമക്കേടുകളിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. അതിനിടെ, പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിന് വേണ്ട പരിഷ്കാരങ്ങൾ നിർദ്ദേശിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചു. ഐഎസ്ആർഒ മുൻ ചെയർമാൻ കെ രാധാകൃഷ്ണൻ അധ്യക്ഷനായ ഏഴംഗ സമിതിയാണ് രൂപീകരിച്ചത്.
എൻടിഎ നടത്തുന്നത് അടക്കമുള്ള പൊതുപരീക്ഷകളിലെ പിഴവുകൾ കണ്ടെത്തുന്നതിനും പരിഷ്കാരം നിർദ്ദേശിക്കുന്നതിനുമായാണ് സമിതിയെ നിയോഗിച്ചത്. രണ്ടു മാസത്തിനകം കേന്ദ്രത്തിന് റിപ്പോർട് സമർപ്പിക്കണമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. പൊതുപ്രവേശന പരീക്ഷകളിലെ ക്രമക്കേട് തടയാൻ ലക്ഷ്യമിട്ടുള്ള പബ്ളിക് എക്സാമിനേഷൻ ആക്ട് 2024 കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിരുന്നു.
ചോദ്യപേപ്പർ ചോർച്ച, വഞ്ചന തുടങ്ങിയവ തടയാൻ കടുത്ത നടപടികൾ വ്യവസ്ഥ ചെയ്തിരിക്കുന്ന നിയമമാണ് ഇന്നലെ പ്രാബല്യത്തിൽ വന്നത്. ഫെബ്രുവരിയിൽ പാസാക്കിയ നിയമമാണ് പുതിയ സാഹചര്യത്തിൽ കേന്ദ്രം നടപ്പാക്കിയത്. പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയാൽ ഉത്തരവാദികൾ ആയവർക്കെതിരെ മൂന്ന് മുതൽ പത്ത് വർഷം വർഷം വരെ തടവും ഒരുകോടി രൂപ വരെ പിഴയും നിർദ്ദേശിക്കുന്നതാണ് പുതിയ നിയമം.
ഇതിന് പിന്നാലെയാണ് ദേശീയ തലത്തിൽ നടക്കുന്ന വിവിധ പൊതുപരീക്ഷകൾ കുറ്റമറ്റ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പുതിയ സമിതിയെ കൂടി കേന്ദ്രം നിയോഗിച്ചത്. അതിനിടെ, ഈ മാസം 25 മുതൽ 27 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സിഎസ്ഐആർ നെറ്റ് പരീക്ഷ നീട്ടിവെച്ചതായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒഴിവാക്കാനാകാത്ത സാഹചര്യം കാരണമാണ് പരീക്ഷ നീട്ടുന്നതെന്നാണ് വിശദീകരണം. പുതുക്കിയ തീയതി പിന്നീട് വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും എൻടിഎ അറിയിച്ചു.
Most Read| ചരിത്രപരമായ തീരുമാനം; സ്ത്രീകൾക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ