കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്‌കൂളിനെതിരെയാണ് മന്ത്രിയുടെ വിമർശനം. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഇങ്ങനെയൊരു അനുഭവം ഇനി ഒരു കുട്ടിക്കും ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു.
സ്‌കൂൾ മാനേജ്മെന്റിന് വീഴ്‌ച സംഭവിച്ചുവെന്നും ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായിട്ടുള്ളതെന്നും എറണാകുളം വിദ്യാഭ്യാസ ഉപഡയറക്‌ടറുടെ റിപ്പോർട്ടിൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. അസ്വസ്‌ഥത ഉണ്ടാക്കുന്ന ഏത് വിഷയത്തിലും സർക്കാർ ഇടപെടും. വിഷയം ഒത്തുതീർപ്പായാൽ കടുത്ത നടപടി ഉണ്ടാകില്ല. അച്‌ഛനും അമ്മയും ആഗ്രഹിക്കുന്ന കാലത്തോളം കുട്ടിക്ക് ഹിജാബ് ധരിച്ച് ക്ളാസിൽ എത്താമെന്നും മന്ത്രി വ്യക്‌തമാക്കി.
വിദ്യാർഥിനിയുടെ പിതാവ് പ്രശ്‌നം പരിഹരിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടും മന്ത്രി വീണ്ടും ഇത് പ്രശ്‌നമാക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല എന്നാണ് സ്‌കൂൾ മാനേജ്മെന്റ് അഡ്വ. വിമല ബിനു ഇന്നലെ പ്രതികരിച്ചിരുന്നത്. ഇതോടെയാണ് ഹിജാബിന്റെ നിറവും ഡിസൈനും സ്‌കൂൾ അധികൃതർക്ക് തീരുമാനിക്കാം എന്നും ഹിജാബ് ധരിച്ച് തുടർപഠനം നടത്താൻ കുട്ടിയെ അനുവദിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി കർശനമായി ആവശ്യപ്പെട്ടത്.
ഇന്ന് 11 മണിക്ക് മുൻപ് സ്‌കൂൾ മാനേജറും പ്രിൻസിപ്പലും ഇത് സംബന്ധിച്ച റിപ്പോർട് നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വിവാദം ഉടലെടുത്തതിന് പിന്നാലെ രണ്ടു ദിവസമായി അടച്ചിട്ട സെന്റ് റീത്താസ് പബ്ളിക് സ്‌കൂൾ ഇന്ന് തുറന്നു. ഹിജാബ് ധരിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയ എട്ടാം ക്ളാസ് വിദ്യാർഥിനി ഇന്ന് സ്‌കൂളിൽ എത്തിയില്ല.
ആരോഗ്യ പ്രശ്‌നങ്ങൾ കാരണം അവധിയെടുത്തതാണെന്ന് കുട്ടിയുടെ രക്ഷിതാക്കൾ അറിയിച്ചു. ശിരോവസ്‌ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ളാസ് വിദ്യാർഥിനിയെ ക്ളാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവമാണ് വിവാദമായത്. വിദ്യാർഥിനിയുടെ പിതാവ് നൽകിയ പരാതിയിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്‌ടർ അന്വേഷണം നടത്തുകയും സ്‌കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്‌ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്‌തിരുന്നു.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്