ബുഡാപെസ്‌റ്റ്: ഹംഗറിയിൽ ഭരണമാറ്റം. പ്രതിപക്ഷ നേതാവ് പീറ്റർ മഗ്യാറിന്റെ ടിസ പാർട്ടി പാർലമെന്റ് തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയതോടെയാണ് 16 വർഷം നീണ്ടുനിന്ന വിക്‌ടർ ഓർബന്റെ ഭരണത്തിന് അന്ത്യമായത്. പരാജയം ഓർബൻ അംഗീകരിച്ചു.
പീറ്റർ മാഗ്യാറിന്റെ നേതൃത്വത്തിലുള്ള മധ്യ- വലതുപക്ഷ യൂറോപ്യൻ യൂണിയൻ അനുകൂല പാർട്ടിയായ ടിസ വലിയ ഭൂരിപക്ഷത്തോടെയാണ് അധികാരം പിടിച്ചെടുത്തത്. യൂറോപ്പും അമേരിക്കയും ഉറ്റുനോക്കിയിരുന്ന തിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നത്.
യൂറോപ്യൻ യൂണിയന്റെ നയങ്ങളെ എതിർക്കുകയും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്‌തിരുന്ന വിക്‌ടർ ഓർബനെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പിന്തുണച്ചിരുന്നു.
തിരഞ്ഞെടുപ്പ് ഫലം പൂർണമല്ലെങ്കിലും ഹംഗേറിയൻ പാർലമെന്റിലെ 199 സീറ്റുകളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ ടിസ പാർട്ടിക്ക് കഴിയുമെന്നാണ് പ്രർഥമിക ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഈ വലിയ ജനവിധി ഓർബന്റെ രാഷ്‌ട്രീയ പാരമ്പര്യത്തെ തിരുത്തി എഴുതുന്നതിന് കാരണമാകും.
ബെൽജിയവുമായുള്ള ഹംഗറിയുടെ വഷളായ ബന്ധം പുനഃസ്‌ഥാപിക്കാൻ മഗ്യാറിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വർഷങ്ങളായി യൂറോപ്യൻ യൂണിയൻ തടഞ്ഞുവെച്ചിരിക്കുന്ന ഫണ്ടുകൾ ഹംഗറിക്ക് ലഭിക്കാനും യുക്രൈനിനായുള്ള 90 ബില്യൺ യൂറോയുടെ ലോൺ പാക്കേജുകൾക്കായുള്ള തടസങ്ങൾ നീങ്ങാനും സാധ്യതയുണ്ട്.
രാജ്യത്തെ സാമ്പത്തിക മുരടിപ്പും വർധിച്ചുവരുന്ന ജീവിത ചിലവുമാണ് ഓർബന്റെ പരാജയത്തിന് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. ജനരോഷത്തെ രാഷ്‌ട്രീയ മാറ്റത്തിനുള്ള ഊർജമാക്കി മാറ്റുന്നതിൽ പീറ്റർ മഗ്യാർ വിജയിച്ചു.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം




































