ലഖ്‌നൗ: യുപിയിലെ ശ്രാവഷ്‌ടിയിൽ ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. സ്‌ത്രീധനത്തിന്റെ പേരിലാണ് ഭർത്താവ് സൈഫുദ്ദീൻ ഭാര്യ സബീനയെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ പത്ത് കിലോമീറ്റർ ചുറ്റളവിൽ വിവിധയിടങ്ങളിൽ ഇയാൾ വലിച്ചെറിയുകയും ചെയ്‌തു.
മേയ് 14 ബുധനാഴ്‌ചയാണ് നാടിനെ ഞെട്ടിച്ച് ക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തിൽ പ്രതിയായ സൈഫുദ്ദീനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സ്‌ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും യുവതിയെ പീഡിപ്പിക്കാറുണ്ടെന്നാണ് സബീനയുടെ കുടുംബം ആരോപിക്കുന്നത്.
സബീനയുടെ ശരീരത്തിന്റെ ചില ഭാഗങ്ങൾ സമീപത്തെ കനാലിൽ നിന്ന് കണ്ടെത്തിയതോടെയാണ് കൊലപാതകവിവരം പുറംലോകം അറിയുന്നത്. സബീനയുടെ സഹോദരൻ സലാഹുദ്ദീൻ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിവരം ലഭിക്കാതായതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. സംശയത്തിന്റെ അടിസ്‌ഥാനത്തിൽ പോലീസ് സൈഫുദ്ദീനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു.
ഇതോടെ കനാലിൽ കണ്ടെത്തിയതടക്കമുള്ള ശരീര ഭാഗങ്ങൾ സബീനയുടേതാണെന്നും താൻ ഭാര്യയെ കൊലപ്പെടുത്തിയതാണെന്നും പ്രതി സമ്മതിക്കുകയായിരുന്നു. സബീനയുടെ കൈ അറുത്തെടുത്ത നിലയിൽ പ്രദേശത്തെ പൂന്തോട്ടത്തിൽ നിന്ന് കണ്ടെത്തിയതായും പോലീസ് അറിയിച്ചു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ