തിരുവനന്തപുരം: കേരള സംസ്‌ഥാന ചലച്ചിത്ര അക്കാദമി മാർച്ച് 18 മുതൽ 25 വരെ സംഘടിപ്പിക്കുന്ന 26ആമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരിച്ചു. ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. ഇന്ന് രാവിലെ പത്ത് മണി മുതൽ www.iffk.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താവുന്നതാണ്. പൊതു വിഭാഗത്തിന് 1000 രൂപയും വിദ്യാർഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.
മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ സജ്‌ജീകരിച്ച ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്‌ട്രേഷൻ നടത്താവുന്നതാണ്. ഈ വർഷം മുതൽ വിദ്യാർഥികൾക്കും ഓഫ്‌ലൈൻ രജിസ്‌ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മാർച്ച് 18 വൈകിട്ട് ആറ് മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ 26ആമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉൽഘാടനം നിർവഹിക്കും.
എട്ട് ദിവസത്തെ മേളയിൽ 14 തിയേറ്ററുകളിലായി 180ഓളം ചിത്രങ്ങളാണ് ആസ്വാദകരുടെ മുന്നിലെത്തുക. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്‌ട്ര മൽസര വിഭാഗം, മാസ്‌റ്റേഴ്‌സ് ഉള്‍പ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകള്‍ ഉള്‍പ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ എന്നീ പാക്കേജുകള്‍ മേളയിലുണ്ട്. അന്തരിച്ച നടന്‍ നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചു കൊണ്ടുള്ള റെട്രോസ്‌പെക്റ്റീവ് ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ സംഘര്‍ഷ ഭരിതമായ ദേശങ്ങളിലെ ജീവിതം പകര്‍ത്തുന്ന ഫിലിംസ് ഫ്രം കോണ്‍ഫ്ളിക്റ്റ് എന്ന പാക്കേജ് മേളയുടെ ആകര്‍ഷണങ്ങളിലൊന്നാണ്. അഫ്‌ഗാൻ, ബര്‍മ്മ, കുര്‍ദിസ്‌ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ വിവിധ അന്താരാഷ്‌ട്ര മേളകളില്‍ ഫിപ്രസ്‌കി പുരസ്‌കാരം കിട്ടിയ സിനിമകളടെ പാക്കേജ് ഫിപ്രസ്‌കി ക്രിട്ടിക്‌സ് വീക്ക് എന്ന പേരില്‍ പ്രദര്‍ശിപ്പിക്കും.
കോവിഡും പ്രളയവും പോലുള്ള ദുരിതങ്ങൾക്കിടയിലും മേള മുടക്കമില്ലാതെ നടത്തുന്നത് കലയിലൂടെയുള്ള അതിജീവന ശ്രമമാണെന്ന് സംഘാടക സമിതി രൂപീകരണ യോഗത്തിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞു. മേളയിലെ തിരഞ്ഞെടുത്ത ചിത്രങ്ങൾ ഉൾപ്പെടുത്തി ഏപ്രിലിൽ കൊച്ചിയിൽ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള നടത്തുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു.
Most Read: എസ്‌എസ്‌എഫ് ‘ദേശീയ സാഹിത്യോൽസവ്’ ഗുജറാത്തിൽ സമാപിച്ചു; ജമ്മു& കശ്‌മീർ ചാംപ്യൻമാർ