വാഷിങ്ടണ്‍: കൊറോണ വൈറസ് തടയുന്നതിന് ചൈനയില്‍ നിന്നും അനധികൃതമായി രാജ്യത്തേക്ക് എത്തുന്നവരെ വെടിവെച്ച് കൊല്ലണമെന്ന് ഉത്തര കൊറിയ. ദക്ഷിണമേഖലയിലെ അമേരിക്കന്‍ കമാന്‍ഡോ ഫോഴ്‌സാണ് ഇക്കാര്യം അറിയിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകത്താകമാനം പടര്‍ന്നുപിടിച്ച കൊറോണ വൈറസുമായി ബന്ധപ്പെട്ട ഒരു കേസുപോലും ഉത്തര കൊറിയയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആരോഗ്യ സംവിധാനങ്ങളില്‍ ഏറെ പിറകില്‍ നില്‍ക്കുന്ന ഉത്തര കൊറിയയെ സംബന്ധിച്ചിടത്തോളം കോവിഡ് വ്യാപനം വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ജനുവരിയില്‍ തന്നെ ഉത്തരകൊറിയ ചൈനയുമായുള്ള അതിര്‍ത്തി അടച്ചിരുന്നു. അതിര്‍ത്തികളടച്ചത് ഉത്തര കൊറിയയിലേക്ക് അനധികൃതമായി ചരക്കുകള്‍ കടത്തുന്നത് കൂട്ടിയെന്നും ചൈനയില്‍ നിന്നുള്ള ഇറക്കുമതി 85 ശതമാനമായി കുറയാന്‍ ഇടയാക്കി എന്നും യു.എസ് ഫോഴ്‌സസ് കൊറിയ കമാന്‍ഡര്‍ റോബോര്‍ട്ട് അബ്രാംസ് പറഞ്ഞു. ചൈനീസ് ബോര്‍ഡറില്‍ നിന്നും 2 കിലോ മീറ്റര്‍ മാറിയാണ് ഉത്തരകൊറിയ ബഫര്‍ സോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത് എന്നും അബ്രാംസ് ഒരു ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി.
മയാസ്‌ക് ചുഴലി കൊടുങ്കാറ്റ് ഉത്തര കൊറിയയില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കോവിഡ് മഹാമാരിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിനാണ് ഇപ്പോള്‍ സൈനികര്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വൈറസ് വ്യാപനത്തിന്റെ പ്രകടമായ ലക്ഷണങ്ങളൊന്നും നിലവില്‍ ഉത്തരകൊറിയയില്‍ ഇല്ലെന്നാണ് സേന അവകാശപ്പെടുന്നത്








































