ന്യൂഡെൽഹി: സിന്ധൂ നദീജല കരാർ റദ്ദാക്കിയതിന് പിന്നാലെ നിർണായക നീക്കവുമായി ഇന്ത്യ. കരാറിന്റെ ഭാഗമായി ഇന്ത്യൻ നദികളിൽ നിന്ന് പാക്കിസ്‌ഥാനിലേക്ക് ഒഴുകിയിരുന്ന ജലം ഡെൽഹി ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ എത്തിക്കാനാണ് നടപടികൾ ആരംഭിച്ചത്. പുതിയ കനാലുകൾ പണിത് ജലം ഡെൽഹി, രാജസ്‌ഥാൻ തുടങ്ങിയ സംസ്‌ഥാനങ്ങളിൽ എത്തിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി ബിയാസ് നദിയിലെ ജലം രാജസ്‌ഥാനിലെ ഗംഗ നഗറിലേക്ക് കൊണ്ടുപോകാൻ കനാൽ നിർമിക്കും. ആദ്യഘട്ടത്തിൽ ജലം രാജസ്‌ഥാനിലെ ശ്രീ ഗംഗ നഗറിൽ എത്തിക്കുന്നതിനുള്ള കനാലാണ് നിർമിക്കുക. 130 കിലോമീറ്റർ ദൈർഘ്യമുള്ള കനാലായിരിക്കും ഇതിനായി നിർമിക്കുക. മൂന്നുവർഷമാണ് കനാൽ നിർമാണം പൂർത്തിയാക്കാൻ കേന്ദ്രം നിശ്‌ചയിച്ചിരിക്കുന്ന സമയപരിധി.
എന്നാൽ, രണ്ടു വർഷത്തിനുള്ളിൽ തന്നെ കനാൽ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്. രണ്ടാംഘട്ടം എന്ന നിലയിലാണ് ഈ ജലം യമുനാ നദിയിലേക്ക് എത്തിക്കുന്നത്. ഇതിനായി 70 കിലോമീറ്റർ നീളമുള്ള കനാലാണ് നിർമിക്കുക. ജലം യമുനയിൽ എത്തുന്നതോടെ ഡെൽഹി, പഞ്ചാബ്, ഹരിയാന സംസ്‌ഥാനങ്ങളിലേക്കും ബിയാസിലെ ജലം ഒഴുകും.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്‌ഥാനെതിരായ നടപടികളുടെ ഭാഗമായാണ് ഇന്ത്യ സിന്ധൂ നദീജല കരാർ മരവിപ്പിച്ചത്. അടുത്തിടെ, കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ എല്ലാ ആശങ്കകളും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് വ്യക്‌തമാക്കി പാക്കിസ്‌ഥാൻ ഇന്ത്യക്ക് കത്തയച്ചിരുന്നു. കേന്ദ്ര ജൽ ശക്‌തി മന്ത്രാലയത്തിനാണ് കത്ത് കൈമാറിയത്. ഇതേ അപേക്ഷയുമായി പാക്കിസ്‌ഥാൻ നേരത്തെ നൽകിയ രണ്ട് കത്തുകൾ ഇന്ത്യ തള്ളിയിരുന്നു.
അതിനിടെ, പാക്കിസ്‌ഥാൻ കൈമാറിയ പുതിയ കത്ത് ജൽ ശക്‌തി മന്ത്രാലയം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി. കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടി പരിശോധിക്കണമെന്നാണ് പാക്കിസ്‌ഥാൻ കത്തിൽ ആവശ്യപ്പെടുന്നത്. നദീജല കരാർ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്‌ഥാൻ കടുത്ത ജലക്ഷാമത്തിലൂടെ കടന്നുപോവുകയാണെന്നാണ് നിഗമനം.
Most Read| ശുഭാംശു ശുക്ളയുടെ ബഹിരാകാശ യാത്ര ജൂൺ എട്ടിന്; ഇന്ത്യയ്‌ക്ക് നിർണായകം