ന്യൂഡെൽഹി: അതിർത്തി കടന്നുള്ള ഭീകരത പാക്കിസ്‌ഥാൻ അവസാനിപ്പിക്കുന്നതുവരെ 65 വർഷം പഴക്കമുള്ള സിന്ധൂനദീജല കരാറിൽ തൽസ്‌ഥിതി തുടരുമെന്ന് ഇന്ത്യ. ഐക്യരാഷ്‌ട്ര സഭയിലാണ് ഇന്ത്യൻ സ്‌ഥിരം പ്രതിനിധി പർവതനേനി ഹരീഷ് ഇക്കാര്യം അറിയിച്ചത്. ആഗോള ഭീകരവാദത്തിന്റെ ഉറവിടമാണ് പാക്കിസ്‌ഥാനെന്നും അദ്ദേഹം വിമർശിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യ നിർത്തിവെച്ച സിന്ധൂനദീജല കരാറുമായി ബന്ധപ്പെട്ട് പാക്കിസ്‌ഥാൻ ഉയർത്തുന്ന തെറ്റായ വിമർശനങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്‌തു. ജലം ജീവനാണ്, യുദ്ധായുധമല്ലെന്ന് പാക്ക് പ്രതിനിധി ഐക്യരാഷ്‌ട്ര സഭയിൽ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ പ്രതികരണം.
”നല്ല വിശ്വാസത്തോടെയാണ് 65 വർഷങ്ങൾക്ക് മുൻപ് ഇന്ത്യ സിന്ധൂനദീജല കരാറിൽ ഏർപ്പെട്ടത്. ആ ഉടമ്പടിയുടെ ആമുഖം അത് എങ്ങനെ സൗഹൃദപരമായി അവസാനിച്ചുവെന്ന് വിവരിക്കുന്നുണ്ട്. ആറര പതിറ്റാണ്ടിനിടയിൽ ഇന്ത്യയിൽ മൂന്ന് യുദ്ധങ്ങളും ആയിരക്കണക്കിന് ഭീകരാക്രമണങ്ങളും നടത്തി പാക്കിസ്‌ഥാൻ ഈ ഉടമ്പടിയുടെ ആൽമാവിനെ ലംഘിച്ചു”- ഹരീഷ് പറഞ്ഞു.
കഴിഞ്ഞ 40 വർഷത്തിനിടെ ഇന്ത്യയിലെ സാധാരണക്കാരായ 2000ത്തോളം പേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം ഐക്യരാഷ്‌ട്രസഭയിൽ പറഞ്ഞു.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി