ന്യൂഡെൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ, ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന 28 ഇന്ത്യൻ വാണിജ്യ കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ഇറാനുമായുള്ള ഇന്ത്യയുടെ ചർച്ച തുടരുന്നു. സംഘർഷ സാഹചര്യത്തിൽ ഹോർമുസിലെ ജലപാത തടസപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യ ഇറാനിയൻ അധികാരികളുമായി ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്നത്.
യോഗത്തിലെ എണ്ണ-വാതക വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന ഈ പാത അടഞ്ഞത് ആഗോള ഊർജ വില വർധനവിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ നാലോ അഞ്ചോ ദിവസമായി ഇന്ത്യൻ പതാകയുള്ള ഒരു വാണിജ്യ കപ്പലിനെയും ഹോർമുസ് കടക്കാൻ ഇറാൻ അനുവദിച്ചിട്ടില്ല. നിലവിൽ കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്ത് 24 കപ്പലുകളും കിഴക്ക് ഭാഗത്ത് നാല് കപ്പലുകളും നിരീക്ഷണത്തിലാണ്.
ഈ കപ്പലുകളിലായി ആകെ 778 ഇന്ത്യൻ നാവികരുണ്ടെന്ന് ഷിപ്പിങ് മന്ത്രാലയം അറിയിച്ചു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുന്നതിനാൽ കപ്പൽ ജീവനക്കാരുടെ സുരക്ഷയെ കുറിച്ച് വലിയ ആശങ്ക ഉയർന്നിട്ടുണ്ട്. പേർഷ്യൻ ഗൾഫിൽ ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ഇതുവരെ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
ഇതുകൂടാതെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ പ്രതിനിധികളുമായി നേരിട്ട് ആശയവിനിമയം നടത്തി. കണ്ട്ല തുറമുഖത്തേക്ക് വരികയായിരുന്ന കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു.
ഇറാനിലുള്ള ഏകദേശം 9000 ഇന്ത്യൻ പൗരൻമാരുടെ സുരക്ഷയ്ക്കായി സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്. മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി അസർബൈജാൻ, അർമേനിയ വഴിയുള്ള യാത്രാ സൗകര്യങ്ങൾ സർക്കാർ ഒരുക്കുന്നുണ്ട്. അക്രമങ്ങൾക്കിടയിലും ചില വിദേശ കപ്പലുകൾക്ക് ഇന്ത്യയിലെത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യൻ കപ്പലുകളുടെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ




































