വാഷിങ്ടൻ: ഇന്ത്യക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്ര സംഘടനയിലെ യുഎസ് മുൻ അംബാസിഡർ നിക്കി ഹേലി രംഗത്ത്. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന വിഷയത്തിലാണ് ഇന്ത്യക്ക് മുന്നറിയിപ്പ്. ഇന്ത്യ വിഷയത്തെ ഗൗരവമായി കാണണമെന്ന് നിക്കി ഹേലി നിർദ്ദേശിച്ചു. എത്രയും വേഗം യുഎസുമായുള്ള പ്രശ്‌നം പരിഹരിക്കണമെന്നും മുന്നറിയിപ്പ് നൽകി.
നേരത്തെ, റഷ്യൻ എണ്ണ വ്യാപാരത്തിന്റെ പേരിൽ ട്രംപ് ഭരണകൂടം ഇന്ത്യക്കെതിരെ നടത്തുന്ന തീരുവ യുദ്ധത്തിൽ യുഎസിന് മുന്നറിയിപ്പുമായി നിക്കി ഹേലി രംഗത്തെത്തിയിരുന്നു. യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം തകർച്ചയുടെ ഘട്ടത്തിലാണെന്നും ആഗോള ശക്‌തിയാകാൻ ആഗ്രഹിക്കുന്ന ചൈനയെ നിയന്ത്രിക്കണമെങ്കിൽ ഇന്ത്യയുമായി ബന്ധം പുനഃസ്‌ഥാപിക്കണം എന്നുമായിരുന്നു നിക്കി പറഞ്ഞത്.
”ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട സൗഹൃദം നിലവിലെ സാഹചര്യത്തെ മറികടക്കാൻ ശക്‌തമായ അടിത്തറ നൽകുന്നതാണ്. വ്യാപാര അഭിപ്രായ വ്യത്യാസങ്ങളും റഷ്യൻ എണ്ണ ഇറക്കുമതിയും പോലുള്ള വിഷയങ്ങളും പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച ആവശ്യമാണ്”- നിക്കി ഹേലി എക്‌സിൽ കുറിച്ചു. ചൈനയെ നേരിടുക എന്ന യോജിച്ച ലക്ഷ്യത്തിൽ നിന്ന് ഇരുരാജ്യങ്ങളും പിന്നോട്ട് പോകരുതെന്നും നിക്കി മുന്നറിയിപ്പ് നൽകി.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ