ന്യൂഡെൽഹി: ഇറാനിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ, ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഉടമസ്‌ഥതയിലുള്ള എൽപിജി കപ്പലായ ‘ശിവാലിക്’ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് സുരക്ഷിതമായി എത്തിച്ചേർന്നു. ഹോർമുസ് കടലിടുക്ക് പിന്നിട്ടാണ് തിങ്കളാഴ്‌ച കപ്പൽ ഇന്ത്യൻ തീരത്തെത്തിയത്.
ഇറാനുനേരെ യുഎസ്- ഇസ്രയേൽ സംഘർഷം ആരംഭിച്ചശേഷം ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലെത്തുന്ന ആദ്യ എൽപിജി കപ്പലാണ് ശിവാലിക്. മറ്റൊരു എൽപിജി കപ്പലായ ‘നന്ദാദേവി’ ഹോർമുസ് പിന്നിട്ടതായും ചൊവ്വാഴ്‌ചയോടെ മുംബൈ തീരത്ത് എത്തുമെന്നും അധികൃതർ അറിയിച്ചു.
ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്ക് ലോകത്തിലെ എണ്ണ-ഗ്യാസ് വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള പാതയാണ്. ഇറാനിൽ സംഘർഷം പടരുന്ന സാഹചര്യങ്ങൾക്കിടയിൽഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടഞ്ഞത് ആഗോള ഊർജ വിപണിയെ സാരമായി ബാധിച്ചിരുന്നു.
കഴിഞ്ഞ ആഴ്‌ച യുഎഇയിൽ നിന്ന് ഗുജറാത്തിലെ കാണ്ട്ലയിലേക്ക് വരികയായിരുന്ന തായ് കപ്പലിന് നേരെ ആക്രമണം ഉണ്ടായതായും ആശങ്കയ്‌ക്ക് കാരണമായിരുന്നു. നിലവിൽ ഹോർമുസ് കടലിടുക്കിൽ ഇരുവശങ്ങളിലുമായി നിലയുറപ്പിച്ചിട്ടുള്ള ഇരുപതോളം ഇന്ത്യൻ കപ്പലുകളുടെ സുരക്ഷാ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ തുടരുകയാണ്.
അതേസമയം, പശ്‌ചിമേഷ്യൻ സംഘർഷത്തിനിടെ മറ്റൊരു കപ്പൽ കൂടി മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. ശനിയാഴ്‌ച ഇറാൻ ആക്രമിച്ച യുഎഇയിലെ ഫുജൈറ എണ്ണ സംഭരണ ശാലയിൽ നിന്ന് ഇന്ത്യൻ കപ്പൽ ‘ജഗ് ലാഡ്‌കി’ ആണ് പുറപ്പെട്ടത്. 80,800 ടൺ മർബൻ ക്രൂഡ് ഓയിലാണ് കപ്പലിലുള്ളത്.
Most Read| ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി






































