ന്യൂഡെൽഹി: ചന്ദ്രയാൻ മൂന്നിന്റെ അഭിമാനകരമായ ദൗത്യത്തിന് പിന്നാലെ, വീണ്ടും ചരിത്രം കുറിക്കാൻ ഇന്ത്യ. രാജ്യത്തിന്റെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50നാണ് ആദിത്യ എൽ 1 സൂര്യനിലേക്ക് കുതിച്ചുയരുക. പിഎസ്എൽവി 57 ആണ് വിക്ഷേപണ വാഹനം. വിക്ഷേപത്തിനുള്ള 23 മണിക്കൂർ 40 മിനിറ്റ് കൗൺഡൗൺ ഇന്നലെ ഉച്ചക്ക് 12.10ന് ആരംഭിച്ചിരുന്നു.
ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എൽ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. സൂര്യന്റെ കൊറോണയെ പറ്റിയും കാന്തിക മണ്ഡലത്തെ പറ്റിയും സൂര്യ സ്ഫോടനങ്ങളെ പറ്റിയും കൂടുതൽ വിവരങ്ങൾ ആദിത്യയിലൂടെ മനസിലാക്കാൻ പറ്റുമെന്നാണ് പ്രതീക്ഷ. ഇസ്രോയുടെ മറ്റു ദൗത്യത്തിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ആദിത്യ.
സൂര്യനെ പഠിക്കാനുള്ള ആദ്യ ഇന്ത്യൻ ദൗത്യമാണ്. യാത്ര സൂര്യനെ അടുത്തറിയാനാണെങ്കിലും സൂര്യനിലേക്ക് നേരിട്ട് ചെല്ലില്ല. നമ്മുടെ സൗരയൂഥത്തിന്റെ ഊർജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാൻ പറ്റുന്നൊരിടത്തേക്കാണ് ലക്ഷ്യം. അതാണ് ലഗ്രാഞ്ച് പോയിന്റ് ഒന്ന് അഥവാ എൽ 1.
ഭൂമിയുടെയും സൂര്യന്റെയും ഇടയിൽ നിന്ന് മറ്റൊരു തടസവും കൂടാതെ ഇവിടെ നിന്ന് സൂര്യനെ നിരീക്ഷിക്കാം. ഭൂമിയുമായുള്ള ആശയവിനിമയവും തടസമില്ലാതെ നടക്കും.
ഭൂമിയുടെ സഞ്ചാരത്തിനൊപ്പം ലഗ്രാഞ്ച് പോയിന്റും മാറുന്നതിനാൽ 365 ദിവസം കൊണ്ട് ആദിത്യ എൽ വണ്ണും സൂര്യനെ ചുറ്റും. ഏഴ് പേ ലോഡുകളാണ് ആദിത്യ എൽ വണ്ണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അതിൽ നാലെണ്ണം റിമോട്ട് സെൻസിംഗ് ഉപകരണങ്ങളാണ്. ചന്ദ്രനെ തൊട്ട് പത്ത് നാൾ നികയും മുമ്പാണ് സൂര്യനെ തൊടാൻ സുപ്രധാന ദൗത്യത്തിന് ഐഎസ്ആർഒ തയ്യാറെടുക്കുന്നത്.
Most Read| ‘നിയന്ത്രണം ഒഴിവാക്കാൻ വൈദ്യുതി ഉപഭോഗം കുറക്കണം’; വീണ്ടും അഭ്യർഥനയുമായി കെഎസ്ഇബി






































