തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, നിയന്ത്രണം ഒഴിവാക്കുന്നതിനായി ഉപഭോക്‌താക്കൾ സഹകരിക്കണമെന്ന അഭ്യർഥനയുമായി കെഎസ്ഇബി. നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി വൈകിട്ട് ഏഴ് മണി മുതൽ രാത്രി 11 മണിവരെ വൈദ്യുതി ഉപഭോഗം കുറക്കണമെന്നാണ് കെഎസ്ഇബിയുടെ അഭ്യർഥന.
ഈ സമയങ്ങളിൽ വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു. സംസ്‌ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയിൽ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
മഴക്കുറവ് മൂലം സംസ്‌ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാലും, രാജ്യമൊട്ടാകെ അനുഭവപ്പെടുന്ന ഉയർന്ന വൈദ്യുതാവശ്യകതയും വൈദ്യുതി ക്ഷാമവും മൂലം സംസ്‌ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ ഉണ്ടായിട്ടുള്ള കുറവും കണക്കിലെടുത്താണ് അഭ്യർഥന നടത്തിയതെന്ന് കെഎസ്ഇബി പറയുന്നു.
സംസ്‌ഥാനത്ത് സെപ്‌റ്റംബർ നാല് വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് നേരത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം തീരുമാനം എടുത്തിരുന്നു. വൈദ്യുതി പുറത്തു നിന്ന് വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് യോഗത്തിൽ തീരുമാനിച്ചത്.
സെപ്‌റ്റംബർ നാലിനാണ് അടുത്ത അവലോകന യോഗം. അന്നാണ് കെഎസ്ഇബിയുടെ ഹൃസ്വകാല കരാറിനുള്ള ടെൻഡർ തുറക്കുന്നത്. സ്‍മാർട്ട് മീറ്റർ സ്‌ഥാപിക്കാനുള്ള ടോട്ടക്‌സ് പദ്ധതി ഉപേക്ഷിക്കും. പകരം ബദൽ സ്‍മാർട്ട് മീറ്റർ പദ്ധതി സ്വന്തം നിലക്ക് നടപ്പിലാക്കാൻ മുഖ്യമന്ത്രി കെഎസ്ഇബിക്ക് നിർദ്ദേശം നൽകി. അതേസമയം, അടുത്ത മാസവും വൈദ്യുതി സർചാർജ് ഈടാക്കാനാണ് തീരുമാനം.
Most Read| നിർണായക നീക്കവുമായി കേന്ദ്രം; ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’ പഠിക്കാനായി സമിതി