തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. വൈദ്യുതി നിരക്കിൽ ചെറിയ വർധനവ് വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്‌തമാക്കി. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്ന പശ്‌ചാത്തലത്തിലാണ് നിരക്ക് കൂട്ടേണ്ടി വരുന്നത്. പുറത്തു നിന്ന് വാങ്ങുമ്പോൾ അവരാണ് വില നിശ്‌ചയിക്കുന്നത്. വില വർധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മിഷനാണെന്നും മന്ത്രി പറഞ്ഞു.
‘കഴിഞ്ഞ രണ്ടു ദിവസം പ്രതിസന്ധി ഉണ്ടായിരുന്നു. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുമ്പോൾ അവരാണ് വില നിശ്‌ചയിക്കുന്നത്. ഇതിന് ആനുപാതികമായി നിരക്ക് വർധിപ്പിക്കേണ്ടിവരും. വില വർധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണ്. വലിയ വർധനവ് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്’- മന്ത്രി വ്യക്‌തമാക്കി. ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശമാണ് നിലവിൽ 17 പൈസ വർധിപ്പിക്കാൻ കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ വൈദ്യുതി കരാറുകൾ പുനഃസ്‌ഥാപിക്കാൻ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനിച്ചത്. ചീഫ് സെക്രട്ടറിയുടെ റിപ്പോർട് പരിഗണിച്ചായിരുന്നു തീരുമാനം. കരാറുകൾ പുനഃസ്‌ഥാപിച്ചില്ലെങ്കിൽ കുറഞ്ഞ വിലയ്‌ക്ക് വൈദ്യുതി ലഭിക്കില്ലെന്നും ബോർഡിന് സാമ്പത്തിക നഷ്‌ടമുണ്ടാകുമെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരുന്നു.
Tech | ഇനിയെല്ലാം രഹസ്യമായി സൂക്ഷിക്കാം; ‘സീക്രട്ട് കോഡ്’ ഫീച്ചറുമായി വാട്‍സ്ആപ്പ്