തിരുവനന്തപുരം: സംസ്‌ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വർധിച്ചത് കെഎസ്ഇബിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. വൈകുന്നേരത്തെ പീക് ലോഡ് സമയത്തുള്ള വൈദ്യുതി ഉപയോഗം റെക്കോർഡിലാണ്. തിങ്കളാഴ്‌ച വൈകുന്നേരം ഉപയോഗിച്ച വൈദ്യുതി 5031 മെഗാവാട്ട് ആയതാണ് റെക്കോർഡ്. കഴിഞ്ഞ വർഷം ഏപ്രിൽ 18ന് രേഖപ്പെടുത്തിയ 5024 ആയിരുന്നു ഇതുവരെയുള്ള റെക്കോർഡ്.
തിങ്കളാഴ്‌ചത്തെ വൈദ്യുതി ഉപയോഗം 10.01 കോടി യൂണിറ്റ് ആയിരുന്നു. കഴിഞ്ഞ ഏപ്രിൽ 19ന് രേഖപ്പെടുത്തിയ 10.29 യൂണിറ്റാണ് റെക്കോർഡ്. സാധാരണ ഏപ്രിലിലാണ് ഉപയോഗം ഇത്ര ഉയരുന്നത്. ഈ വർഷം മാർച്ച് പകുതിക്ക് മുന്നേ ഈ റെക്കോർഡ് മറികടന്നു. പുറത്ത് നിന്ന് 7.88 കോടി യൂണിറ്റ് വൈദ്യുതി വാങ്ങിയാണ് തിങ്കളാഴ്‌ച വിതരണം ചെയ്‌തത്. ദിവസം 15-20 കോടി രൂപ നൽകി പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങിയാണ് സംസ്‌ഥാനത്ത് ലോഡ്ഷെഡിങ് ഒഴിവാക്കുന്നത്.
അതേസമയം, പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. സംസ്‌ഥാനത്തെ ജലവൈദ്യുത ഉൽപ്പാദനം 1.91 കോടി യൂണിറ്റ് മാത്രമായിരുന്നു. വൈദ്യുതി വാങ്ങാൻ ബോർഡ് ചിലവഴിക്കുന്ന തുക ഭാവിയിൽ സർചാർജ് ആയി ഉപയോക്‌താക്കളിൽ നിന്ന് ഈടാക്കും. മുൻപ് വൈകുന്നേരം ആറുമുതൽ പത്ത് വരെ ആയിരുന്നു കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത്. ഇപ്പോഴിത് രാത്രി 12 വരെ നീളുന്നു.
എസി വ്യാപകമായതും വാഹനങ്ങൾ ചാർജ് ചെയ്യുന്നതും ഉപയോഗം വർധിക്കാൻ കാരണമായി. വേനൽമഴ കുറവായതിനാൽ അണക്കെട്ടുകളിലെ ജലനിരപ്പും ആശങ്കാജനകമാണ്. സംസ്‌ഥാനത്തെ കെഎസ്ഇബി അണക്കെട്ടുകളിൽ ഇപ്പോൾ 216.45 കോടി യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ വേണ്ട വെള്ളമേ നിലവിലുള്ളൂ. വരും ദിവസങ്ങളിൽ വൈദ്യുതി ഉപയോഗം കൂടുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ ഭാരിച്ച ബാധ്യതയും ബോർഡിന് ഉണ്ടാകും. പ്രതിസന്ധി മറികടക്കാൻ ജനങ്ങളുടെ തലയിലേക്ക് സർചാർജ് വരുമെന്നുറപ്പാണ്.
Most Read| ഇലക്‌ടറൽ ബോണ്ട്; വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും