തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് ശരാശരി 20 പൈസ വരെ കൂട്ടിയതായി റഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. പ്രതിമാസം നൂറു യൂണിറ്റുവരെ ഉപയോഗിക്കുന്നവർ 20 രൂപ അധികമായി നൽകണം. നിരക്ക് വർധനവ് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർധന ബാധകമല്ല.
കൂടാതെ, ഐടി അനുബന്ധ വ്യവസായങ്ങൾക്കും ആരാധനാലയങ്ങൾക്കും വൃദ്ധസദനങ്ങൾക്കും നിരക്ക് വർധനയില്ല. എൻഡോസൾഫാൻ ബാധിതരുടെ കുടുംബങ്ങൾക്കും നിരക്കിൽ ഇളവുണ്ട്. 25 മുതൽ 40 ശതമാനം വരെ നിരക്ക് കൂട്ടണമെന്നായിരുന്നു നേരത്തെ കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷന് മുന്നിൽ വെച്ച ആവശ്യം. എന്നാൽ, നിലവിൽ 20 ശതമാനമാണ് കൂട്ടിയത്. 2022 ജൂണിലാണ് കേരളം അവസാനമായി വൈദ്യുതി നിരക്ക് കൂട്ടിയിരുന്നത്.
അതേസമയം, ഇലക്‌ട്രിക് വാഹനങ്ങൾക്ക് ചാർജ് ചെയ്യുന്ന സ്‌റ്റേഷനുകളിലെ വൈദ്യുതി ഫിക്‌സഡ് ചാർജിലും റെഗുലേറ്ററി കമ്മീഷൻ നേരിയ വർധന വരുത്തി. നിൽവിലെ ഫിക്‌സഡ് ചാർജ് പ്രതിമാസമോ കിലോവാട്ടിനോ 90 രൂപയാണ്. എനർജി ചാർജ് യൂണിറ്റിന് 5.50 രൂപയും. ഫിക്‌സഡ് ചാർജ് 90 രൂപയെന്നത് 100 രൂപയാക്കി. 2027 വരെ ഈ നിരക്കായിരിക്കും. ഇവി ചാർജിങ് സ്‌റ്റേഷനുകളുടെ പ്രാധാന്യം കണക്കിലെടുത്താണ് എനർജി ചാർജ് വർധിപ്പിക്കാത്തത്.
Most Read| സംസ്‌ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്