ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു സുപ്രീം കോടതി. ഇഡി അറസ്‌റ്റ് നിയമവിധേയമല്ലെന്ന് കാണിച്ചാണ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ഹരജിയിലെ നിയമവിഷയങ്ങൾ കോടതി മൂന്നംഗ ബെഞ്ചിന് വിട്ടു. മൂന്നംഗ ബെഞ്ചിന്റെ വിധി വരുന്നത് വരെയാണ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്.
ജസ്‌റ്റിസ് സഞ്‌ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. തന്നെ കസ്‌റ്റഡിയിൽ എടുത്തത് നിയമവിരുദ്ധമായാണ്. നിയമപരമായ കാര്യങ്ങൾ പാലിക്കാതെയാണ് ഇഡിയുടെ നടപടി. അതിനാൽ അറസ്‌റ്റ് നിലനിൽക്കില്ലെന്നും കെജ്‌രിവാൾ വാദിച്ചു. മുൻപ് കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ചിന് തീരുമാനമെടുക്കാൻ കഴിയുന്ന വിഷയങ്ങളല്ല ഉള്ളതെന്ന് പറഞ്ഞാണ് കോടതി ഹരജി മൂന്നംഗ ബെഞ്ചിനെ ഏൽപ്പിച്ചത്.
90 ദിവസത്തിലധികം കെജ്‌രിവാൾ ജയിൽവാസം അനുഭവിച്ചു കഴിഞ്ഞു. അദ്ദേഹം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട നേതാവാണ്. അതിനാൽ, സ്‌ഥാനം ഒഴിയണമെന്ന് ആവശ്യപ്പെടാനാവില്ലെന്നും അക്കാര്യം അദ്ദേഹത്തിന് തീരുമാനിക്കാമെന്നും കോടതി വ്യക്‌തമാക്കി. ജസ്‌റ്റിസുമാരായ സഞ്‌ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!