അബുദാബി: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം തുടരുന്നു. അബുദാബി റുവൈസ് വ്യവസായ മേഖലയിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് വൻ തീപിടിത്തം ഉണ്ടായി. അഗ്‌നിശമന സേന തീയണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
അപകടത്തിൽ ആർക്കും പരിക്കില്ലെന്നും സ്‌ഥിതിഗതികൾ നിയന്ത്രണ വിധയേമാണെന്നും അധികൃതർ അറിയിച്ചു. അതിനിടെ, യുഎസിന് മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. സ്വയം ഇല്ലാതാകാതിരിക്കാൻ യുഎസ് ശ്രദ്ധിക്കണമെന്ന് ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്‌ഥനായ അലി ലാറിജാനി പറഞ്ഞു.
”ഇറാൻ എന്ന ത്യാഗ സന്നദ്ധരായ രാഷ്‌ട്രം നിങ്ങളുടെ പൊള്ളയായ ഭീഷണികളെ ഭയപ്പെടുന്നില്ല. നിങ്ങളെക്കാൾ വലിയവർക്ക് പോലും ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾ സ്വയം ഇല്ലാതാകാതിരിക്കാൻ ശ്രദ്ധിക്കുക”- അലി ലാറിജാനി എക്‌സിൽ കുറിച്ചു.
ബഹ്‌റൈൻ തലസ്‌ഥാനമായ മനാമയിലും ഇറാന്റെ മിസൈലാക്രമണം ഉണ്ടായി. ആക്രമണത്തിൽ ഒരു സ്‌ത്രീ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റു. മനാമയിലെ ജനവാസ മേഖലയിലാണ് ഇറാൻ ആക്രമണം നടത്തിയത്. സൗദിയിലും ആക്രമണം ഉണ്ടായി. അൽ- ഖർജ് ഗവർണറേറ്റിലാണ് മിസൈൽ ആക്രമണങ്ങൾ ഉണ്ടായത്.
യുഎസും ഇസ്രയേലും ആക്രമണവുമായി മുന്നോട്ടുപോയാൽ പശ്‌ചിമേഷ്യയിൽ നിന്ന് എണ്ണവിതരണം അനുവദിക്കില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, എണ്ണ വിതരണത്തിൽ തടസം നേരിട്ടാൽ ഇറാനെ ഇനിയും അതിശക്‌തമായി ആക്രമിക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും മുന്നറിയിപ്പ് നൽകി.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം






































