ടെഹ്റാൻ: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ച് ഇറാൻ. ഞായറാഴ്ച പുലർച്ചെയും ഇറാന്റെ ആക്രമണം ഉണ്ടായി. ഇന്ന് പുലർച്ചെ 3.18 ഓടെ ദുബായ് മറീനയിലും അൽ സുഫു മേഖലയിലും ഉഗ്രശബ്ദം കേട്ടു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട് ചെയ്തിട്ടില്ല.
പ്രതിരോധ സംവിധാനങ്ങൾ വഴി ശത്രുനീക്കത്തെ ആകാശത്തുവെച്ച് പരാചയപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. ഇറാൻ ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായ അബുദാബി റുവൈസ് ഇൻഡസ്ട്രിയൽ സോണിലെ തീയണച്ചു. ഇറാന്റെ ഡ്രോൺ ആക്രമണത്തെ തുടർന്നാണ് തീപിടിത്തമുണ്ടായത്. അബുദാബി മീഡിയ ഓഫീസാണ് വിവരം പുറത്തുവിട്ടത്.
ഇറാന്റെ എണ്ണയുൽപ്പാദന ശൃംഖലയുടെ നെടുംതൂണായ ഖാർഗ് ദ്വീപിൽ തുടർച്ചയായ രണ്ടാം ദിവസവും യുഎസ് ആക്രമണം നടത്തി. ദ്വീപിന്റെ മിക്ക ഭാഗങ്ങളും ആക്രമണത്തിൽ പൂർണമായും തകർന്നതായി യുഎസ് പ്രസിഡണ്ട് ഡോണൽസ് ട്രംപ് പറഞ്ഞു. വീണ്ടും ദ്വീപിൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്.
കയറ്റുമതിക്കുള്ള ഇറാനിയൻ എണ്ണയുടെ 90 ശതമാനവും ഖാർഗിലെ സംസ്കരണ ശാലകളിലാണ് തയ്യാറാക്കുന്നത്. ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പലുകളെ ആക്രമിക്കുന്നത് തുടർന്നാൽ ഖാർഗ് ദ്വീപിലെ എണ്ണ സംസ്കാര, വിതരണ സംവിധാനങ്ങൾ ഒന്നാകെ നശിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം, ഹോർമുസ് കടലിടുക്കിന്റെ തീരപ്രദേശങ്ങളിൽ ആക്രമണം കടുപ്പിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇതുവഴിയുള്ള കപ്പലുകളെ ആക്രമിക്കാൻ ശ്രമിക്കുന്ന ഇറാനിയൻ ബോട്ടുകളെ ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം. അതിനിടെ, യുഎസ് സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നതിൽ സ്വിറ്റ്സർലൻഡ് വിലക്ക് ഏർപ്പെടുത്തി.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ







































