ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള യുഎസിന്റേയും ഇറാന്റെയും അടിക്കടിയുള്ള മുന്നറിയിപ്പുകൾ ഗൾഫ് രാജ്യങ്ങളെ ഭീതിയിലാഴ്‌ത്തുന്നു. വൈദ്യുതനിലയങ്ങൾ തകർത്താൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കുടിവെള്ളം മുട്ടിക്കുമെന്ന ഇറാന്റെ ഭീഷണിയാണ് ഗൾഫ് മേഖലയെ പ്രതിരോധത്തിലാക്കുന്നത്.
കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന ഗൾഫ് രാജ്യങ്ങളിലെയും ഇസ്രയേലിലെയും ഡിസാലിനേഷൻ കേന്ദ്രങ്ങൾ തകർക്കുമെന്നാണ് ഇറാന്റെ ഭീഷണി. 48 മണിക്കൂറിനകം ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്നലെ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്.
അതേസമയം, ബഹ്‌റൈനിൽ വ്യാപക നാശത്തിനിടയാക്കിയ സ്‌ഫോടനം ഇറാന്റെ ആക്രമണത്തിൽ നിന്നല്ലെന്ന് വ്യക്‌തമായി. ഇറാൻ ഡ്രോണിനെ പ്രതിരോധിക്കുന്നതിനിടെ യുഎസ് അയച്ച പേട്രിയട്ട് ഇന്റർസെപ്റ്റർ മിസൈലാണ് നാശമുണ്ടാക്കിയതെന്നാണ് കണ്ടെത്തൽ. ഈമാസം ഒമ്പതിന് പുലർച്ചെയാണ് മനാമയ്‌ക്ക് സമീപമുള്ള സിട്ര ദ്വീപിലെ മഹാസയിൽ ആക്രമണം നടന്നത്.
അതിനിടെ, ഇന്ന് പുലർച്ചെയും ഇറാൻ ഇസ്രയേലിൽ ആക്രമണം നടത്തി. ഇറാൻ മിസൈലുകൾ അയച്ചതായി ഇസ്രയേൽ സൈന്യം പ്രസ്‌താവനയിൽ അറിയിച്ചു. ആക്രമണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.
യുഎസ് തലസ്‌ഥാനത്തെ ലക്ഷ്യമാക്കി വന്ന ഇറാന്റെ ബാലിസ്‌റ്റിക് മിസൈലിന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്തു. ഇതിന്റെ അവശിഷ്‌ടങ്ങൾ വീണ് ഒരു ഇന്ത്യൻ പൗരന് നിസാര പരിക്കേറ്റതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. അബുദാബിയിലെ അൽ ഷവാമെഖ് മേഖലയിലാണ് സംഭവം നടന്നത്.
അതേസമയം, യുഎസ് തങ്ങളുടെ ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചിടുമെന്ന മുന്നറിയിപ്പുമായി ഇറാൻ റവല്യൂഷണറി ഗാർഡ് കോർ രംഗത്തെത്തി. ഞങ്ങളുടെ നശിപ്പിക്കപ്പെട്ട ഊർജ കേന്ദ്രങ്ങൾ പുനർനിർമിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചിടും, തുറക്കില്ല എന്നാണ് ഇറാൻ റവല്യൂഷണറി ഗാർഡ് പ്രസ്‌താവനയിൽ അറിയിച്ചത്.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ











































