ടെഹ്റാൻ: യുഎസും ഇസ്രയേലും ആക്രമണവുമായി മുന്നോട്ടുപോയാൽ പശ്ചിമേഷ്യയിൽ നിന്ന് എണ്ണവിതരണം അനുവദിക്കില്ലെന്ന് ഇറാൻ. എന്നാൽ, എണ്ണ വിതരണത്തിൽ തടസം നേരിട്ടാൽ ഇറാനെ ഇനിയും അതിശക്തമായി ആക്രമിക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം, അതിശക്തമായ മിസൈൽ ആക്രമണങ്ങൾ ദീർഘകാലം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇറാൻ. ഇനിമുതൽ ഒരു ടണ്ണിലധികം ഭാരമുള്ള അതീവ പ്രഹരശേഷിയുള്ള പോർമുനകൾ വഹിക്കുന്ന മിസൈലുകളാകും പശ്ചിമേഷ്യയിലെ യുഎസ് കേന്ദ്രങ്ങളെയും ഇസ്രയേലിനെയും ലക്ഷ്യമിടുക എന്നാണ് വിവരം.
പരമാവധി നാശനഷ്ടങ്ങൾ ഉണ്ടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം. വിമാനത്താവളങ്ങൾ, ബങ്കറുകൾ, തുറമുഖങ്ങൾ, കമ്യൂണിക്കേഷൻ ഹബ്ബുകൾ, കമാൻഡ് സെന്ററുകൾ തുടങ്ങിയ സുപ്രധാന സൈനിക കേന്ദ്രങ്ങളെ തകർക്കാൻ ഇതിലൂടെ സാധിക്കും. ഒരേസമയം വൻതോതിൽ മിസൈലുകൾ തൊടുത്തുവിട്ട് ശത്രുരാജ്യങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തളർത്തുന്ന രീതിയാണ് ഇറാൻ സ്വീകരിക്കുന്നത്.
അതിനിടെ, ഇറാൻ-ഇസ്രയേൽ യുദ്ധം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു. യുഎഇയുടെ യുഎൻ പ്രതിനിധി ജമാൽ ജമാ അൽ മുഷാറഖ് യുഎന്നിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ രാജ്യാന്തര നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്ന് വ്യക്തമാക്കി.
Most Read| ഡേറ്റ ചോർത്തൽ വിവാദം; സർക്കാരിന് ആശ്വാസം, ഹരജി തള്ളി ഹൈക്കോടതി







































