കണ്ണൂർ: കുറ്റവാളികൾ എവിടേക്ക് മുങ്ങിയാലും എവിടെ പോയി ഒളിച്ചാലും ഒരുനാൾ പിടിക്കപ്പെടുമെന്നതിന് തെളിവാണ് ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസ്. കുഞ്ഞാമിന കൊല്ലപ്പെട്ട് പത്തുവർഷം തികയാൻ കുറച്ചു ദിവസങ്ങൾ ബാക്കിനിൽക്കേയാണ് കേസിലെ പ്രതികളായ രണ്ട് സ്ത്രീകൾ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്.
2016 ഏപ്രിൽ 30ന് ഇരിക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ സിദ്ദിഖ് നഗറിൽ താമസിച്ചിരുന്ന മെരടൻ കുഞ്ഞാമിനയെ (60) കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന് മുങ്ങിയ പ്രതികളെയാണ് മധ്യപ്രദേശിൽ നിന്ന് പിടികൂടിയത്. ന്യൂഡെൽഹി നാങ്ളോയി സ്വദേശികളായ പർവീൺ ബാനു (55), സക്കീന ഫാത്തിമ (32) എന്നിവരാണ് പിടിയിലായത്.
ഇവർ സൗമ്യ രംഗാവാല, സമീറ രംഗാവാല എന്നീ വ്യാജ പേരുകളിലാണ് കഴിഞ്ഞിരുന്നത്. 2016ൽ വസ്ത്ര വ്യാപാരികൾ എന്ന് പറഞ്ഞ് കുഞ്ഞാമിന താമസിക്കുന്നതിന് തൊട്ടടുത്തുള്ള വാടക വീട്ടിൽ താമസിക്കുകയും കുഞ്ഞാമിനയുമായി സൗഹൃദം സ്ഥാപിക്കുകയും ആയിരുന്നു.
ഏപ്രിൽ 30ന് രാവിലെ കുഞ്ഞാമിനയെ പ്രതികളുടെ വാടകവീട്ടിൽ വെച്ച് മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം കഴുത്തിലുണ്ടായിരുന്ന രണ്ടര പവൻ മാലയും കൈയിൽ ഉണ്ടായിരുന്ന വളയും പണവുമെല്ലാം കൈക്കലാക്കി കടന്നുകളയുകയായിരുന്നു.
ആന്ധ്രാപ്രദേശിലെ ഓംഘോൾ പോലീസ് സ്റ്റേഷനിൽ സമാന കുറ്റകൃത്യം ചെയ്ത പ്രതികൾ അവിടെ നിന്നും ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങി കേരളത്തിലേക്ക് കടക്കുകയായിരുന്നു. വ്യാജ രേഖകകൾ നൽകിയാണ് പ്രതികൾ ഇരിക്കൂറിൽ വീട് വാടകയ്ക്ക് എടുത്തത്. ഇവർ ഒരു സ്ഥലത്തും സ്ഥിരമായി താമസിച്ചിരുന്നില്ല. ഇരിക്കൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് 2024ലാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഗുജറാത്തി, ഹിന്ദി, ഇംഗ്ളീഷ് തുടങ്ങി ഏഴ് ഭാഷകൾ സംസാരിക്കുന്ന പ്രതികൾ പത്തുവർഷമായി കേരളത്തിൽ ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ മാറി മാറി താമസിച്ചു വരികയായിരുന്നു. കണ്ണൂർ ക്രൈം ബ്രാഞ്ച് സൂപ്രണ്ട് ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് മധ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്നും മധ്യപ്രദേശ് പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ







































