ന്യൂഡെൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധ പശ്ചാത്തലത്തിൽ ഡെൽഹിയിൽ കനത്ത ജാഗ്രത. പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിർദ്ദേശം. ഇസ്രയേൽ എംബസികൾക്ക് മുന്നിലും ജൂത ആരാധനാലയങ്ങൾക്കും സുരക്ഷ വർധിപ്പിച്ചു. ജൂതരുടെ താമസ സ്ഥലങ്ങൾക്ക് സുരക്ഷ ഒരുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷ കൂട്ടിയത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് നടപടികൾ സ്വീകരിച്ചതെന്ന് ഡെൽഹി പോലീസ് അറിയിച്ചു. അതേസമയം, ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ 13 ബന്ദികൾ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഇസ്രയേൽ പൗരൻമാരും വിദേശികളും ഉൾപ്പെടും. ഹമാസ് ബന്ദികളാക്കിയത് 150 ഓളം പേരെയാണെന്നാണ് റിപ്പോർട്ടുകൾ.
അതിനിടെ, ഇസ്രയേൽ പുറപ്പെടുവിച്ച മുന്നറിയിപ്പിന്റെ പേരിൽ സംഘർഷ മേഖലയിൽ നിന്ന് ഒഴിഞ്ഞുപോകരുതെന്ന് ഗാസ നിവാസികൾക്ക് അവിടം നിയന്ത്രിക്കുന്ന സായുധ പ്രസ്ഥാനമായ ഹമാസ് നിർദ്ദേശം നൽകി. പലസ്തീനിയൻ ജനതയോടും അവിടെ പ്രവർത്തിക്കുന്ന പ്രതിനിധികളോടും വടക്കൻ ഗാസയിൽ നിന്ന് ഒഴിഞ്ഞുപോകാൻ തുടർച്ചയായി മുന്നറിയിപ്പ് നൽകുക വഴി മാനസിക തലത്തിലും ഇസ്രയേൽ യുദ്ധത്തിന് ശ്രമിക്കുകയാണെന്നും ഹമാസ് കുറ്റപ്പെടുത്തി.
‘പൗരൻമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും ഗാസയിലെ മുന്നേറ്റത്തിന്റെ സുസ്ഥിരത തകർക്കാനും ലക്ഷ്യമിട്ടു വിവിധ മാർഗങ്ങൾ അവലംബിച്ചു അധിനിവേശ ശക്തികൾ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്’- ഹമാസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. വടക്കൻ ഗാസയിൽ തന്നെ തുടരാൻ തീരുമാനിച്ച രാജ്യാന്തര പ്രസ്ഥാനങ്ങളുടെ പ്രതിനിധികളെയും ഭയപ്പെടുത്തി ഓടിക്കാനാണ് ശ്രമമെന്നും ഹമാസ് കുറ്റപ്പെടുത്തുന്നു.
വടക്കൻ ഗാസയിൽ നിന്ന് 11 ലക്ഷത്തോളം വരുന്ന ആളുകളെ ഒഴിപ്പിക്കണമെന്ന് ഇസ്രയേൽ ഇന്നലെ രാത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ഹമാസിനെതിരായ പ്രത്യാക്രമണത്തിന്റെ ഭാഗമായി ഇസ്രയേൽ സൈന്യം കരയുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഒഴിപ്പിക്കൽ മുന്നറിയിപ്പും. വടക്കൻ ഗാസയിൽ നിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് 24 മണിക്കൂർ സമയപരിധിയാണ് ഇസ്രയേൽ അനുവദിച്ചിരിക്കുന്നത്. എന്നാൽ, ഈ നീക്കം വലിയ നാശനഷ്ടത്തിന് കാരണമാകുമെന്ന് യുഎൻ ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വടക്കൻ ഗാസയിലെ യുഎൻ ഉദ്യോഗസ്ഥരെയും സ്കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും അഭയാർഥി ക്യാമ്പുകളും ഉൾപ്പടെയുള്ള യുഎൻ സ്ഥാപനങ്ങളിലെ ആളുകളെയും ഒഴിപ്പിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ, ഗാസ മുനമ്പിലെ ആകെ ജനസംഖ്യയുടെ പകുതിയിലോളം വരുന്ന ജനത്തെ 24 മണിക്കൂർ കൊണ്ട് ഒഴിപ്പിക്കുന്നത് അപ്രായോഗികമാണെന്ന യുഎന്നിന്റെ പ്രതികരണം സംഘടനയും ഇസ്രയേലും തമ്മിൽ അഭിപ്രായ ഭിന്നതക്ക് കാരണമായിട്ടുണ്ട്. ഭിന്നത രൂക്ഷമായിരിക്കെ, യുഎൻ രക്ഷാസമിതി ഇന്ന് അടിയന്തിര യോഗം ചേരുമെന്നാണ് വിവരം.
Most Read| ആഗോള പട്ടിണി സൂചിക; ഇന്ത്യ 111ആം സ്ഥാനത്ത്- പോഷകാഹാര കുറവും കൂടുതൽ!