ടെഹ്‌റാൻ: ഇറാൻ-ഇസ്രയേൽ സംഘർഷം ഒരാഴ്‌ച പിന്നിട്ടിട്ടും അയവില്ലാതെ തുടരുന്നു. ഇറാനിലെ അറാക് ആണവനിലയം (ഹെവി വാട്ടർ റിയാക്‌ടർ) ഇസ്രയേൽ തകർത്തു. ഇതുവരെ റേഡിയേഷൻ ഭീഷണി ഉയർന്നിട്ടില്ലെന്നും ആക്രമണത്തിന് മുൻപുതന്നെ ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
അറാക് ആണവനിലയം ആക്രമിക്കുമെന്ന് ഇസ്രയേൽ വ്യാഴാഴ്‌ച രാവിലെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. മേഖലയിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ആളുകളോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഇറാനിലെ ടെഹ്റാനിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്‌ഥിതി ചെയ്യുന്ന ആണവനിലയമാണ് അറാക്.
അതേസമയം, ഇസ്രയേൽ നഗരങ്ങളിൽ ഇറാന്റെ കനത്ത വ്യോമാക്രമണം തുടരുകയാണ്. മധ്യ, തെക്കൻ ഇസ്രയേലിലെ നാല് സ്‌ഥലങ്ങളിൽ ഇറാനിയൻ മിസൈലുകൾ ഗുരുതരമായ നാശനഷ്‌ടങ്ങൾ വരുത്തിയതായാണ് റിപ്പോർട്. ടെൽ അവീവിലെ ഉയർന്ന അപ്പാർട്ട്മെന്റുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. പ്രാദേശിക സമയം രാവിലെ എട്ടരയോടെ ആയിരുന്നു ആക്രമണം. നിരവധി കെട്ടിടങ്ങൾ ആക്രമണത്തിൽ തകർന്നു.
ഇസ്രയേലിലെ ബീർഷെബയിലെ സോറോക്ക ആശുപത്രി ഇറാൻ മിസൈൽ ആക്രമണത്തിൽ തകർത്തെന്ന് ഇസ്രയേൽ പ്രതിരോധ സേന വ്യക്‌തമാക്കി. മുപ്പതോളം പേർക്ക് പരിക്കേറ്റതായും നാലുപേരുടെ നില ഗുരുതരമാണെന്നുമാണ് റിപ്പോർട്. ദക്ഷിണ ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രിയാണ് സോറോക്ക.
ആശുപത്രിക്ക് നേരെയുള്ള ആക്രമണത്തിൽ ഇസ്രയേൽ ശക്‌തമായ പ്രതിഷേധം അറിയിച്ചു. ആസൂത്രിതവും കുറ്റകരവുമായ പ്രവൃത്തിയാണിതെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി ഗീഥോവൻ സാർ പറഞ്ഞു. മേഖലയിലെ പ്രധാന മെഡിക്കൽ കേന്ദ്രമാണിത്. ഇതിനെതിരെ ലോകം ശബ്‌ദം ഉയർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇസ്രയേൽ സൈന്യത്തിന്റെ കമാൻഡ് ആൻഡ് ഇന്റലിജൻസ് ആസ്‌ഥാനവും സൈനിക ഇന്റലിജൻസ് ക്യാംപുമാണ് ഇറാൻ ലക്ഷ്യംവയ്‌ക്കുന്നതെന്നാണ് സൂചന. സോറോക്ക ആശുപത്രിക്ക് സമീപമാണ് ഇവ രണ്ടും.
Most Read| 16ആം വയസിൽ സ്‌തനാർബുദം, ശസ്‌ത്രക്രിയ; ഒടുവിൽ ലോകസുന്ദരി കിരീടം








































