ജറുസലേം: ഹമാസിനെ ഭീകര സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് അഭ്യർഥിച്ച് ഇസ്രയേൽ. പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കറെ ത്വയിബയുമായുള്ള ഹമാസിന്റെ വർധിച്ചുവരുന്ന ബന്ധങ്ങൾ ഇന്ത്യക്കും ഇസ്രയേലിനും ഒരുപോലെ സുരക്ഷാ ഭീഷണിയാണെന്ന് ഇസ്രയേൽ ചൂണ്ടിക്കാട്ടി.
”ഹമാസിനെ പോലുള്ള സംഘടനകളെ ഭീകര ഗ്രൂപ്പുകളായി പ്രഖ്യാപിക്കാൻ ഇന്ത്യ തയ്യാറാകണം ഞങ്ങളുടെ അഭ്യർഥന. ഇസ്രയേൽ വർഷങ്ങൾക്ക് മുൻപ് ലഷ്കറെ ത്വയിബയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. അതിന് ഒരു പ്രതികരണം ഇന്ത്യയിൽ നിന്ന് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”- ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
2023ലാണ് ഇസ്രയേൽ ലഷ്കറെ ത്വയിബയെ ഭീകരഗ്രൂപ്പായി പ്രഖ്യാപിച്ചത്. ഇസ്രയേൽ സൈന്യവും നേരത്തെ ഇക്കാര്യം ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇരു രാജ്യങ്ങൾക്കും പൊതു ശത്രുവാണ് ഉള്ളതെന്നും വ്യക്തമാക്കിയിരുന്നു. ഗാസയിൽ വീണ്ടും പ്രവർത്തനം ശക്തമാക്കാൻ ഹമാസ് ഒരുങ്ങുന്നതായാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.
ഒക്ടോബർ പത്തിന് വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. വെസ്റ്റ് ബാങ്കിൽ ഇന്നലെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുൻകൈയെടുത്ത് നടപ്പാക്കിയ ഗാസവെടിനിർത്തൽ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് സമയമായെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
ഈമാസം അവസാനം ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ, ഗാസയിലെ ഹമാസ് ഭരണം അവസാനിപ്പിക്കുന്നത് ഉൾപ്പടെയുള്ള വിശദാംശങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഗാസയുടെ ഭരണച്ചുമതല രാജ്യാന്തര സമാധാന സമിതി ഏറ്റെടുക്കുന്നത് ഉൾപ്പടെയുള്ള വ്യവസ്ഥകളാണ് രണ്ടാംഘട്ടത്തിലുള്ളത്.
Most Read| ആഗ്രഹവും കഠിന പ്രയത്നവും; കിളിമഞ്ചാരോ കീഴടക്കി കാസർഗോഡുകാരി







































