ബെംഗളൂരു: കർണാടകയിൽ 27 വയസുകാരിയായ ഇസ്രയേലി ടൂറിസ്റ്റിനെയും 29 കാരിയായ ഹോംസ്റ്റേ ഉടമയെയും മൂന്ന് പുരുഷൻമാർ ചേർന്ന് കൂട്ടബലാൽസംഗത്തിന് ഇരയാക്കിയതായി പരാതി. കൊപ്പലിലെ ഒരു കനാലിനടുത്ത് വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
സ്ത്രീകളോടൊപ്പം ഉണ്ടായിരുന്ന മൂന്ന് പുരുഷൻമാരെ തൊട്ടടുത്തുള്ള കനാലിലേക്ക് തള്ളിയിട്ട ശേഷം പ്രതികൾ സ്ത്രീകളെ ലക്ഷ്യംവെക്കുകയായിരുന്നു. പ്രതികളിലൊരാളായ ഡാനിയേൽ യുഎസ് സ്വദേശിയാണ്. മറ്റുരണ്ടുപേർ മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
വ്യാഴാഴ്ച രാത്രി വൈകി അത്താഴം കഴിച്ച ശേഷം താനും നാല് അതിഥികളും തുംഗഭദ്രയിലെ കനാൽ തീരത്ത് ആകാശ നിരീക്ഷണത്തിനായി പോയതായിരുന്നുവെന്ന് 29 വയസുള്ള ഹോംസ്റ്റേ ഉടമ പരാതിയിൽ പറയുന്നു. മൂന്ന് പ്രതികൾ ബൈക്കിലെത്തി ആദ്യം പെട്രോൾ എവിടെ കിട്ടുമെന്ന് ചോദിച്ചു. തുടർന്ന്, ഇസ്രയേലി സ്ത്രീയോട് 100 രൂപ ആവശ്യപ്പെട്ടു.
പണം നൽകാൻ വിസമ്മതിച്ചത് തർക്കത്തിലേക്ക് നയിച്ചു. പിന്നാലെ പ്രതികൾ ആക്രമിക്കുകയും ബലാൽസംഗം ചെയ്തുവെന്നുമാണ് പരാതി. കുറ്റകൃത്യത്തിന് ശേഷം ഇവർ ബൈക്കിൽ രക്ഷപ്പെട്ടു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ബലാൽസംഗം, മോഷണം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Most Read| ഇറാനുമായി ആണവ കരാർ; ചർച്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്







































