ന്യൂഡെല്‍ഹി: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന സ്മാരകങ്ങളിൽ ഒന്നായ ജാലിയന്‍ വാലാബാഗ് സ്മാരകം പുതുക്കിപ്പണിതതിന് എതിരെ ഉയരുന്ന വിമര്‍ശനങ്ങളിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രാലയം. വരുംതലുമുറയ്ക്ക് വേണ്ടിയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ജാലിയന്‍ വാലാബാഗ് സ്മാരകം നവീകരിച്ചതെന്നാണ് മന്ത്രാലയം പറയുന്നത്.
ചരിത്ര സ്മാരകത്തെ തകര്‍ന്നുവീഴാന്‍ അനുവദിക്കാതെ, അത് വരുംതലമുറയ്ക്കായി കാത്തുവെക്കാൻ വേണ്ടിയാണ് തങ്ങള്‍ സ്മാരകം നവീകരിച്ചതെന്നും രാജ്യത്തെ ലോക പൈതൃക സ്ഥലങ്ങള്‍ പുനര്‍നിര്‍മിച്ച ഏജന്‍സിയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെന്നും മന്ത്രാലയം പറഞ്ഞു. സാംസ്കാരിക മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ കനത്ത പ്രതിഷേധമായിരുന്നു ഉയർന്നു വന്നത്.
സ്വാതന്ത്ര്യത്തിനായി പോരാടാത്തവർക്ക് അത് ചെയ്തവരെ മനസിലാക്കാൻ കഴിയില്ലെന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുലിന്റെ പ്രതികരണം. “രക്തസാക്ഷിത്വത്തിന്റെ അർഥം അറിയാത്തവർക്ക് മാത്രമേ ജാലിയൻ വാലാബാഗിലെ രക്തസാക്ഷികളെ അപമാനിക്കാൻ കഴിയൂ. ഞാൻ ഒരു രക്തസാക്ഷിയുടെ മകനാണ്. രക്തസാക്ഷികളോടുള്ള അപമാനം ഞാൻ സഹിക്കില്ല. ഈ അസഭ്യത്തിന് ഞങ്ങൾ എതിരാണ്, “- രാഹുൽ ട്വീറ്റിൽ പറഞ്ഞു.
നവീകരിച്ച ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല സ്മാരകം കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൽഘാടനം ചെയ്തത്. പഞ്ചാബ് മുഖ്യമന്ത്രിയും ചടങ്ങിൽ സന്നിഹിതനായിരുന്നു. 103 വര്‍ഷം കഴിഞ്ഞിട്ടും ജനറല്‍ ഡയര്‍ തന്റെ സൈനികരുമായി കൂട്ടക്കൊല നടത്താന്‍ മൈതാനത്തേക്ക് പ്രവേശിച്ച കവാടം മാറ്റമില്ലാതെ സംരക്ഷിച്ചു വരികയായിരുന്നു. ആ കവാടമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നവീകരിച്ചത്. ചരിത്രത്തെ മായ്ച്ചുകളയാനുള്ള ശ്രമമാണ് നവീകരണത്തിന്റെ ഭാഗമായി ഉണ്ടായതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
Read also: വിപിഎന്‍ നിരോധിക്കണം; കേന്ദ്രത്തോട് ആഭ്യന്തര മന്ത്രാലയം






































