ന്യൂഡെൽഹി: പ്രതിപക്ഷത്തിന്റെയും ചരിത്രകാരൻമാരുടെയും മറ്റും എതിർപ്പ് ശക്‌തമാകുന്നതിനിടെ ജാലിയന്‍ വാലാബാഗ് രക്‌തസാക്ഷി സ്‌മാരകം നവീകരിച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ അനുകൂലിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസ്‌താവനക്ക് തീർത്തും വിരുദ്ധമായ നിലപാടാണ് അമരീന്ദർ സിംഗ് സ്വീകരിച്ചിരിക്കുന്നത്.
“എന്താണ് അവിടെ നിന്ന് നീക്കം ചെയ്‌തത് എന്ന് എനിക്കറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ മനോഹരമായി കാണപ്പെടുന്നു,”- പഞ്ചാബ് മുഖ്യമന്ത്രി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ജാലിയന്‍ വാലാബാഗ് രക്‌തസാക്ഷി സ്‌മാരകം നവീകരിച്ച നടപടി രക്‌തസാക്ഷികളെ അപമാനിക്കലാണ് എന്ന രാഹുൽ ഗാന്ധിയുടെ നിലപാടിൽ നിന്ന് വ്യത്യസ്‌തമായി കോൺഗ്രസ് ഭരിക്കുന്ന സംസ്‌ഥാനത്തെ മുഖ്യമന്ത്രി സംസാരിച്ചത് ചർച്ചയായിക്കഴിഞ്ഞു.
സ്വാതന്ത്ര്യത്തിനായി പോരാടാത്തവർക്ക് അത് ചെയ്‌തവരെ മനസിലാക്കാൻ കഴിയില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. “രക്‌തസാക്ഷിത്വത്തിന്റെ അർഥം അറിയാത്തവർക്ക് മാത്രമേ ജാലിയൻ വാലാബാഗിലെ രക്‌തസാക്ഷികളെ അപമാനിക്കാൻ കഴിയൂ. ഞാൻ ഒരു രക്‌തസാക്ഷിയുടെ മകനാണ്. രക്‌തസാക്ഷികളോടുള്ള അപമാനം ഞാൻ സഹിക്കില്ല. ഈ അസഭ്യത്തിന് ഞങ്ങൾ എതിരാണ്, “- രാഹുൽ ട്വീറ്റിൽ പറഞ്ഞു.
നവീകരിച്ച ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല സ്‌മാരകം കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൽഘാടനം ചെയ്‌തത്. പഞ്ചാബ് മുഖ്യമന്ത്രിയും ചടങ്ങിൽ സന്നിഹിതനായിരുന്നു. 103 വര്‍ഷം കഴിഞ്ഞിട്ടും ജനറല്‍ ഡയര്‍ തന്റെ സൈനികരുമായി കൂട്ടക്കൊല നടത്താന്‍ മൈതാനത്തേക്ക് പ്രവേശിച്ച കവാടം മാറ്റമില്ലാതെ സംരക്ഷിച്ചു വരികയായിരുന്നു. ആ കവാടമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നവീകരിച്ചത്. ചരിത്രത്തെ മായ്ച്ചുകളയാനുള്ള ശ്രമമാണ് നവീകരണത്തിന്റെ ഭാഗമായി ഉണ്ടായതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
Most Read: വാക്‌സിനേഷൻ; ഇന്ത്യയിൽ ആദ്യ ഡോസ് സ്വീകരിച്ചത് 50 കോടി ജനങ്ങൾ