മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു

പത്രാധിപർ, കോളമിസ്‌റ്റ്, ജീവചരിത്രകാരൻ എന്നീ നിലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കാൽനൂറ്റാണ്ടോളം 'ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസി'ൽ എഴുതിയിരുന്ന 'പോയന്റ് ഓഫ് വ്യൂ' എന്ന കോളമാണ് ടിജെഎസ് ജോർജിനെ വായനക്കാരുടെ പ്രിയങ്കരനാക്കിയത്.

By Senior Reporter, Malabar News
TJS George Passed Away
ടി.ജെ.എസ് ജോർജ് (Image Courtesy: Magzter)

ബെംഗളൂരു: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോർജ് അന്തരിച്ചു. 97 വയസായിരുന്നു. മണിപ്പാലിലെ ആശുപത്രിയിൽ വെള്ളിയാഴ്‌ച വൈകീട്ടോടെയായിരുന്നു അന്ത്യം. തയ്യിൽ ജേക്കബ് സോണി ജോർജ് എന്നാണ് പൂർണ നാമം. ഇംഗ്ളീഷിലും മലയാളത്തിലുമായി ഒട്ടേറെ പുസ്‌തകങ്ങൾ എഴുതിയിട്ടുണ്ട്.

പത്രാധിപർ, കോളമിസ്‌റ്റ്, ജീവചരിത്രകാരൻ എന്നീ നിലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഏഷ്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ചെയർമാനായിരുന്നു. 2011ൽ രാജ്യം പത്‌മഭൂഷൺ നൽകി ആദരിച്ചിരുന്നു. മാദ്ധ്യമ രംഗത്തെ മികവിന് കേരള സർക്കാർ നൽകുന്ന ഉന്നത അംഗീകാരമായ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം 2019ൽ ലഭിച്ചു.

1928 മേയ് ഏഴിന് പത്തനംതിട്ട ജില്ലയിലെ തുമ്പമണിലാണ് ജനനം. തിരുവനന്തപുരത്തും മദ്രാസ് ക്രിസ്‌ത്യൻ കോളേജിലുമായി പഠനം പൂർത്തിയാക്കി. യാദൃശ്‌ചികമായാണ് അദ്ദേഹം പത്രപ്രവർത്തകനായത്. 1950ൽ ഫ്രീപ്രസ് ജേർണലിലൂടെ പത്രപ്രവർത്തനം തുടങ്ങിയ അദ്ദേഹം ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലേറെ കാലം മാദ്ധ്യമ പ്രവർത്തകനായിരുന്നു.

ഇന്റർനാഷണൽ പ്രസ് ഇൻസ്‌റ്റിറ്റ്യൂട്ട്, ദ് സേർച്ച്‌ലൈൻ, ഫാർ ഈസ്‌റ്റേൺ ഇക്കണോമിക് റിവ്യൂ എന്നിവയിൽ പ്രവർത്തിച്ചു. ഹോങ്കോങ്ങിൽ നിന്നുള്ള ഏഷ്യ വീക്കിന്റെ സ്‌ഥാപക പത്രാധിപരാണ്. 1965ൽ ബിഹാർ മുഖ്യമന്ത്രിയായിരുന്ന കെബി സഹായിയെ എതിർത്തതിന് ജയിലിലടക്കപ്പെട്ട ജോർജ്, സ്വതന്ത്ര ഇന്ത്യയിൽ  ആദ്യമായി ജയിലിൽ അടയ്‌ക്കപ്പെട്ട പത്രാധിപരാണ്.

കാൽനൂറ്റാണ്ടോളം ‘ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസി’ൽ എഴുതിയിരുന്ന ‘പോയന്റ് ഓഫ് വ്യൂ’ എന്ന കോളം ടിജെഎസ് ജോർജിനെ വായനക്കാരുടെ പ്രിയങ്കരനാക്കി. തന്റെ പത്രപ്രവർത്തക ജീവിതത്തെ അടിസ്‌ഥാനമാക്കി എഴുതിയ ‘ഘോഷയാത്ര’ എന്ന പുസ്‌തകം ശ്രദ്ധിക്കപ്പെട്ടു.

വികെ കൃഷ്‌ണമേനോൻ, നർഗീസ്, എയിംസ് സുബലക്ഷ്‌മി, സിംഗപ്പൂർ മുൻ പ്രസിഡണ്ട് ലീക്വാൻയൂ തുടങ്ങിയവരെ കുറിച്ചുള്ള ജീവചരിത്ര കുറിപ്പുകൾ ശ്രദ്ധേയമാണ്. ‘നൗ ഈസ് ദ ടൈം ടു സെ ഗുഡ്ബൈ’ എന്ന തലക്കെട്ടിലാണ് കേരളത്തിന്റെ അവസാന ലക്കം എഴുതി മൂന്നുവർഷം മുൻപ് പത്രപ്രവർത്തനത്തിൽ നിന്ന് അദ്ദേഹം വിടവാങ്ങിയത്. ഭാര്യ: പരേതയായ അമ്മു. മക്കൾ: എഴുത്തുകാരനായ ജീത് തയ്യിൽ, ഷെബ.

Most Read| അമീബിക് മസ്‌തിഷ്‌ക ജ്വരം; കഴിഞ്ഞമാസം രോഗം 40 പേർക്ക്, മരണം 11

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE