കൊച്ചി: സുരേഷ് ഗോപി ചിത്രം ‘ജെഎസ്‌കെ-ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമാ വിവാദത്തിൽ നിർണായക നിർദ്ദേശവുമായി സെൻസർ ബോർഡ് ഹൈക്കോടതിയിൽ. സിനിമയിൽ പ്രധാനപ്പെട്ട രണ്ട് മാറ്റങ്ങൾ വരുത്താമെങ്കിൽ അനുമതി നൽകാമെന്ന് ഇന്ന് ഹരജി പരിഗണിക്കവെ സെൻസർ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.
ഉച്ചകഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുമ്പോൾ അഭിപ്രായം അറിയിക്കാൻ ജസ്‌റ്റിസ് എൻ നഗരേഷ് സിനിമയുടെ നിർമാതാക്കളോട് നിർദ്ദേശിച്ചു. സിനിമയുടെ പേരിനൊപ്പമുള്ള ‘ജാനകി’ക്ക് പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ കൂടി ചേർത്ത് സിനിമയുടെ പേര് ‘വി. ജാനകി’ എന്നോ ‘ജാനകി വി’ എന്നോ ആക്കുകയാണ് ഒരു മാറ്റം.
ചിത്രത്തിലെ കോടതി രംഗങ്ങളിലൊന്ന് കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് മ്യൂട്ട് ചെയ്യുക എന്നതാണ് രണ്ടാമത്തെ മാറ്റം. ഇവ രണ്ടും നിർമാതാക്കൾ അംഗീകരിച്ചാൽ സിനിമയ്‌ക്ക് പ്രദർശനാനുമതി നൽകും. നേരത്തെ, 96 മാറ്റങ്ങളാണ് ചിത്രത്തിൽ നിർദ്ദേശിച്ചിരുന്നതെന്നും എന്നാൽ പ്രധാനപ്പെട്ട രണ്ട് മാറ്റങ്ങൾ വരുത്തിയാൽ അനുമതി നൽകാമെന്നും സെൻസർ ബോർഡിന് വേണ്ടി ഹാജരായ അഭിനവ് ചന്ദ്രചൂഡ് വ്യക്‌തമാക്കി.
ഉച്ചകഴിഞ്ഞ് 1.45ന് കേസ് വീണ്ടും പരിഗണിക്കും. മത, ജാതി, വംശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിദ്വേഷകരമായ കാര്യങ്ങൾ സിനിമയിൽ ഉണ്ടാകരുതെന്ന മാർഗനിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് ചിത്രത്തിന് അനുമതി നിഷേധിച്ചത്. കഥാപാത്രത്തിന്റെ പേരും ചിത്രത്തിൽ കഥാപാത്രത്തിന്റെ പേരും ഉപയോഗിച്ചിരിക്കുന്നത് മാറ്റുകയാണെങ്കിൽ അനുമതി നൽകാമെന്നായിരുന്നു സെൻസർ ബോർഡ് പറഞ്ഞത്.
ഇതിനെതിരെയാണ് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. ജാനകി എന്ന പേര് ദൈവത്തിന്റേതാണെന്ന അവകാശം ഉന്നയിച്ചാണ് സെൻസർ ബോർഡ് പ്രദർശനം വിലക്കിയതെന്ന് നിർമാതാക്കൾ കോടതിയിൽ വ്യക്‌തമാക്കിയിരുന്നു. കേസ് പരിഗണിക്കുന്നതിനിടെ ജസ്‌റ്റിസ് നഗരേഷ് കഴിഞ്ഞദിവസം ചിത്രം കണ്ടിരുന്നു. ജൂൺ 27ന് റിലീസ് ചെയ്യാനിരുന്ന സുരേഷ് ഗോപി- അനുപമ പരമേശ്വരൻ സിനിമയുടെ റിലീസ് ആണ് വിവാദങ്ങൾ മൂലം നീണ്ടുപോയത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!