ന്യൂഡെൽഹി: ജസ്‌റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ 53ആംമത് ചീഫ് ജസ്‌റ്റിസായി സ്‌ഥാനമേറ്റു. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലി കൊടുത്തു. സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുക്കാൻ വിദേശരാജ്യങ്ങളിലെ ചീഫ് ജസ്‌റ്റിസുമാർ ഉൾപ്പടെ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങിൽ പങ്കെടുത്തു.
കൂടാതെ, അമിത് ഷായും രാജ്‌നാഥ് സിങ്ങും ചടങ്ങിനെത്തിയിരുന്നു. നിലവിലെ ചീഫ് ജസ്‌റ്റിസ് ബിആർ ഗവായിയുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. ഒക്‌ടോബർ 30നാണ് ജസ്‌റ്റിസ് സൂര്യകാന്തിനെ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്‌റ്റിസായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. രാഷ്‌ട്രപതിയാണ് നിയമന ഉത്തരവ് പുറത്തിറക്കിയത്.
2027 ഫെബ്രുവരി ഒമ്പതുവരെയാണ് കാലാവധി. ഹരിയാനയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് പദവിയിൽ എത്തുന്ന ആദ്യ വ്യക്‌തിയായിരിക്കും ജസ്‌റ്റിസ് സൂര്യകാന്ത്. 38ആം വയസിൽ അദ്ദേഹം ഹരിയാനയിലെ ഏറ്റവും കുറഞ്ഞ അഡ്വക്കറ്റ് ജനറലായി. 42ആം വയസിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്‌ജിയായി ഉയർത്തപ്പെട്ടു.
ഹൈക്കോടതി ജഡ്‌ജിയായി 14 വർഷത്തിലേറെ കാലം സേവനമനുഷ്‌ഠിച്ചു. 2018 ഒക്‌ടോബറിൽ ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്‌റ്റിസായി. 2019 മേയ് 24ന് സുപ്രീം കോടതിയിലെത്തി. നാല് പതിറ്റാണ്ട് നീണ്ട തൊഴിൽ ജീവിതത്തിൽ ജസ്‌റ്റിസ് സൂര്യകാന്ത് വിപ്ളവകരമായ പല വിധിന്യായങ്ങളും പ്രസ്‌താച്ചിട്ടുണ്ട്.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!






































