കോയമ്പത്തൂർ: പാർട്ടിയിലെയും മുന്നണിയിലെയും രാഷ്‌ട്രീയ സംഭവ വികാസങ്ങളിൽ അതൃപ്‌തി പരസ്യമാക്കി ബിജെപി മുൻ സംസ്‌ഥാന അധ്യക്ഷൻ അണ്ണാമലൈ. ശുദ്ധമായ രാഷ്‌ട്രീയം കൊണ്ടുവരാമെന്ന ഉറച്ച വിശ്വാസത്തോടെയാണ് താൻ ബിജെപിയിൽ ചേർന്നതെന്നും, അല്ലെങ്കിൽ സിവിൽ സർവീസിൽ നിന്ന് രാജിവെച്ച് പാർട്ടിയിൽ ചേരേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നും അണ്ണാമലൈ മാദ്ധ്യമങ്ങളോട് പറഞ്ഞു.
”തമിഴ്‌നാട്ടിൽ നല്ല രാഷ്‌ട്രീയ സഖ്യം ഉയർന്നുവരുമെന്ന പ്രതീക്ഷയോടെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നത് തുടരും. ആരാണ് പദവികളിൽ തുടരേണ്ടതെന്നോ ആരെങ്ങനെ പെരുമാറണമെന്നോ നിർദ്ദേശിക്കാൻ എനിക്ക് അധികാരമില്ല. ഇഷ്‌ടമുണ്ടെങ്കിൽ ഞാൻ തുടരും. അല്ലെങ്കിൽ രാജിവെച്ച് കൃഷിയിലേക്ക് മടങ്ങും.
സമയമാകുമ്പോൾ പ്രതികരിക്കും. പുതിയ പാർട്ടി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. തോക്ക് ചൂണ്ടി ഒരാളെയും പാർട്ടിയിൽ നിലനിർത്താൻ കഴിയില്ല. സംസാരിച്ച് തുടങ്ങിയാൽ പല കാര്യങ്ങളും പറയേണ്ടി വരും. ഞാൻ ഇതുവരെ എഐഎഡിഎംകെയെ കുറിച്ച് സംസാരിച്ചിട്ടില്ല. അവരുടെ നേതാക്കൾ എന്നെ നിരന്തരം ആക്ഷേപിക്കുകയാണ്, അമിത് ഷായ്‌ക്ക് നൽകിയ വാക്കിന്റെ പേരിലാണ് സംയമനം പാലിക്കുന്നത്. ക്ഷമയ്‌ക്കും ഒരു പരിധിയുണ്ട്”- അണ്ണാമലൈ പറഞ്ഞു.
കുറച്ചു കാലമായി പാർട്ടി നേതൃത്വവുമായി അകൽച്ചയിലാണ് അണ്ണാമലൈ. സ്വത്ത് സംബന്ധിച്ച കേസിൽ ബിജെപി നേതൃത്വം നേരത്തെ വിശദീകരണവും തേടിയിരുന്നു.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി







































