തിരുവനന്തപുരം: മതാടിസ്‌ഥാനത്തിൽ ഉദ്യോഗസ്‌ഥരുടെ വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന ആരോപണം നേരിടുന്ന ഐഎഎസ് ഉദ്യോഗസ്‌ഥൻ കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. ജില്ലാ ഗവ. പ്‌ളീഡറാണ് ഇതുസംബന്ധിച്ച് പോലീസിന് നിയമോപദേശം നൽകിയത്.
ഐഎഎസ് ഉദ്യോഗസ്‌ഥരെ മതാടിസ്‌ഥാനത്തിൽ വേർതിരിച്ചുണ്ടാക്കിയ വാട്‌സ്ആപ് ഗ്രൂപ്പ് ഭിന്നിപ്പുണ്ടാക്കാനും ഐക്യം തകർക്കാനും മതസ്‌പർധ വളർത്താനും വഴിയൊരുക്കുന്നതാണെന്ന് ജില്ലാ ഗവ. പ്‌ളീഡർ നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഗോപാലകൃഷ്‌ണനെതിരെ ക്രിമിനൽ കേസടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം നൽകിയ പരാതിയിലാണ് സിറ്റി പോലീസ് കമ്മീഷണർ ജി സ്‌പർജൻ കുമാർ നിയമോപദേശം തേടിയത്. ഫോൺ ഹാക്ക് ചെയ്‌തവരാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന ഗോപാലകൃഷ്‌ണന്റെ പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഫൊറൻസിക് പരിശോധനയിലും ഇത് സ്‌ഥിരീകരിച്ചിരുന്നു.
വ്യവസായ ഡയറക്‌ടറായിരുന്ന കെ ഗോപാലകൃഷ്‌ണനെ സസ്‌പെൻഡ് ചെയ്‌ത സർക്കാർ ഉത്തരവിൽ ഗുരുതര പരാമർശങ്ങളാണ് ഉള്ളത്. സിവിൽ സർവീസ് ഉദ്യോഗസ്‌ഥർക്കിടയിൽ വേർതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചതായി ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
ഐഎസുകാർക്കിടയിൽ വേർതിരിവ് ഉണ്ടാക്കുകയും ഐക്യം തകർക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് വാട്‌സ്ആപ് ഗ്രൂപ്പ് രൂപീകരിച്ചത്. ഐഎഎസ് ഉദ്യോഗസ്‌ഥർക്കിടയിൽ ജാതീയ വേർതിരിവിന് ഗോപാലകൃഷ്‌ണൻ ലക്ഷ്യമിട്ടതായും ഉത്തരവിൽ പറയുന്നു. മതാടിസ്‌ഥാനത്തിൽ ഐഎഎസുകാരുടെ വാട്‌സ്ആപ് ഗ്രൂപ്പുകൾ രൂപീകരിച്ചതിനാണ് കെ ഗോപാലകൃഷ്‌ണനെ സസ്‌പെൻഡ് ചെയ്‌തത്.
Most Read| സർക്കാർ കോടതിക്ക് പകരമാവില്ല, ഉരുക്കുമുഷ്‌ടി വേണ്ട; ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി







































