തിരുവനന്തപുരം: കഴക്കൂട്ടം കഠിനംകുളത്ത് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു. കൊല്ലം ദളവാപുരം സ്വദേശിയായ ജോൺസൺ ഔസേപ്പാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ആതിരയുടെ ഇൻസ്‌റ്റഗ്രാം സുഹൃത്താണ് ജോൺസൺ.
ഇയാൾ അഞ്ചുവർഷം മുൻപ് വിവാഹമോചനം നേടിയ ആളാണ്. കൊല്ലം സ്വദേശിയാണെങ്കിലും ഭാര്യയുടെ നാടായ എറണാകുളത്തെ ചെല്ലാനത്താണ് താമസം. അതിരയുമായി ജോൺസണ് ഒരുവർഷത്തോളമായി അടുപ്പമുണ്ട്. ഇൻസ്‌റ്റാഗ്രാമിൽ റീൽസുകൾ പങ്കുവെച്ചാണ് ഇവരുടെ സൗഹൃദം ആരംഭിച്ചത്. പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയെന്നും പോലീസ് പറയുന്നു.
ഭർത്താവും രണ്ടാം ക്ളാസിൽ പഠിക്കുന്ന മകനുമുള്ള അതിരയോട് ഇവരെ ഉപേക്ഷിച്ച് വരാൻ ജോൺസൺ നിർബന്ധിച്ചു. എതിർത്തപ്പോൾ ഭീഷണിപ്പെടുത്തി അതിരയിൽ നിന്ന് പണം വാങ്ങി. 1.30 രൂപയാണ് ആതിരയിൽ നിന്ന് ഇയാൾ പലതവണകളായി വാങ്ങിയത്. കൊല്ലപ്പെടുന്നതിന് മൂന്നുദിവസം മുൻപ് 2500 രൂപ ആതിര നൽകിയതായും കണ്ടെത്തി.
അഞ്ചുമാസത്തിനിടെ പലതവണ ഇയാൾ കഠിനംകുളത്ത് വന്നിരുന്നു. കൊലപാതകത്തിന് അഞ്ചുദിവസം മുൻപ് പെരുമാതുറയിലെ ലോഡ്‌ജിൽ മുറിയെടുത്ത് താമസിച്ച പ്രതി, സംഭവത്തിന് പിന്നാലെ മുറിയൊഴിഞ്ഞു. ആതിരയുടെ സ്‌കൂട്ടറിലാണ് ഇയാൾ കടന്നുകളഞ്ഞത്. പിന്നീട് ചിറയിൻകീഴ് റെയിൽവേ സ്‌റ്റേഷനിലെത്തിയ പ്രതി ട്രെയിനിൽ കയറി സംസ്‌ഥാനം വിട്ടെന്നാണ് നിഗമനം.
ഏഴ് മാസം മുൻപ് ജോൺസണെ കുറിച്ച് ആതിര പറഞ്ഞിരുന്നതായി ഭർത്താവ് രാജേഷ് പോലീസിനോട് വെളിപ്പെടുത്തി. കഴിഞ്ഞദിവസം രാവിലെ പതിനൊന്നരയോടെയാണ് കായംകുളം സ്വദേശിനിയായ ആതിരയെ ഭർതൃവീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെ അമ്പലത്തിൽ പൂജയ്‌ക്ക് പോയ രാജേഷ് മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം







































