കോട്ടയം: മാന്നാറിൽ കൊല്ലപ്പെട്ട ശ്രീകല എന്ന കലയുടെ കൊലപാതക കേസിലെ ഒന്നാംപ്രതിയും ഭർത്താവുമായ അനിൽ കുമാറിനായി ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യത്തെ ഏത് വിമാനത്താവളത്തിൽ എത്തിയാലും പിടികൂടാനാണ് നീക്കം. ഇന്റർപോൾ മുഖേന റെഡ് കോർണർ നോട്ടീസും ഉടൻ പുറപ്പെടുവിക്കും.
പ്രതികളായ ജിനു, സോമരാജൻ, പ്രമോദ് എന്നിവരുടെ പോലീസ് കസ്‌റ്റഡി കാലാവധി തീരാൻ ഇനി മൂന്ന് ദിവസം മാത്രമാണുള്ളത്. ശാസ്‌ത്രീയ തെളിവുകളുടെ അഭാവവും പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യവും ഉള്ളതിനാൽ അനിലിനെ എത്രയും വേഗം നാട്ടിലെത്തിക്കാനാണ് പോലീസ് നീക്കം. വിവരശേഖരണത്തിന്റെ ഭാഗമായി പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്താൻ തുടങ്ങി. മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെടുക്കാൻ അന്വേഷണ സംഘം കൂടുതൽ സ്‌ഥലങ്ങളിൽ പരിശോധന നടത്തും.
സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച വസ്‌തുക്കൾ ഫൊറൻസിക് പരിശോധനക്ക് അയച്ചെങ്കിലും ഇനിയും മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്താൻ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അനിൽ കുമാറിന്റെ വീടിന്റെ പരിസരത്ത് ഭൂമിക്ക് അടിയിൽ ടാങ്കോ മറ്റെന്തെങ്കിലും നിർമാണങ്ങളോ ഉണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇയാൾ മേസ്‌തിരി പണിക്കാരനായത് കൊണ്ട് തന്നെ ഇത്തരം സാധ്യതകൾ പോലീസ് തള്ളിക്കളയുന്നില്ല.
2009 ഡിസംബർ ആദ്യ ആഴ്‌ചയിലാണ് കല കൊല്ലപ്പെട്ടത്. കലയ്‌ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച് അനിൽ മറ്റു പ്രതികളെയും കൂട്ടി വലിയ പെരുമ്പുഴ പാലത്തിൽ വെച്ച് കലയെ കൊലപ്പെടുത്തിയെന്നും മൃതദേഹം പ്രതികൾ കാറിൽ കൊണ്ടുപോയി എവിടെയോ മറവ് ചെയ്‌ത് തെളിവ് നശിപ്പിച്ചെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്.
Most Read| ഐപിസിയും സിആർപിസിയും ഇനിയില്ല; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ






































