കൊച്ചി: കളമശേരി നഗരത്തിൽ മഞ്ഞപ്പിത്ത വ്യാപനം. ഇതേത്തുടർന്ന് കളമശേരി മുനിസിപ്പാലിറ്റിയിലെ മൂന്ന് വാർഡുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. 10,12,14 വാർഡുകളായ പെരിങ്ങഴ, എച്ച്‌എംടി എസ്‌റ്റേറ്റ്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായി 13 പേർക്കാണ് ഇതുവരെ മഞ്ഞപിത്തം സ്‌ഥിരീകരിച്ചത്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ മുപ്പതിലധികം പേർക്ക് രോഗലക്ഷണങ്ങളും ഉണ്ട്. നഗരസഭാ പരിധിയിലെ ചില ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കും മഞ്ഞപ്പിത്തം സ്‌ഥിരീകരിച്ചിട്ടുണ്ട്. വെള്ളം, ഐസ് എന്നിവയിലൂടെ രോഗം പകർന്നതായാണ് സൂചന. രോഗവ്യാപനം നടന്ന മേഖലകളിൽ ക്ളോറിനേഷൻ നടത്തുകയും കുടിവെള്ളം പരിശോധനയ്‌ക്ക് അയക്കുകയും ചെയ്‌തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്‌തമാക്കി.
പെരിങ്ങഴ വാർഡിൽ മാത്രം രണ്ടു കുട്ടികൾ ഉൾപ്പടെ പത്തുപേർക്കാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. 10,12 വാർഡുകളിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞയാഴ്‌ച രണ്ട് കേസുകൾ മാത്രമായിരുന്നു ഇവിടെ റിപ്പോർട് ചെയ്‌തത്.
ഈ വർഷം ഏപ്രിലിൽ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് നാല് പേർ മരിക്കുകയും 250ലേറെ പേർക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌തിരുന്നു. കുടിവെള്ള സ്രോതസിൽ മാലിന്യം കലർന്നതാണെന്ന് ആരോഗ്യവകുപ്പ് ആരോപിച്ചെങ്കിലും കാര്യമായ നടപടിയൊന്നും അന്നുണ്ടായില്ല.
മാത്രമല്ല, രോഗം പടർന്നു പിടിച്ചിട്ടും ആരോഗ്യവകുപ്പ് കാര്യമായ പരിഗണന നൽകിയില്ലെന്നും ആക്ഷേപമുയർന്നിരുന്നു. രോഗം ബാധിച്ച് ചികിൽസയ്‌ക്ക് ലക്ഷക്കണക്കിന് രൂപ ചിലവായവരെ സഹായിക്കാൻ ഒടുവിൽ പഞ്ചായത്ത് ധനസമാഹരണ യജ്‌ഞം നടത്തുകയായിരുന്നു.
Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല