കണ്ണൂർ: കല്യാട്ടെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും പണവുമായി കടന്നുകളഞ്ഞ യുവതിയെ കർണാടകയിലെ ലോഡ്‌ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കല്യാട് ചുങ്കസ്‌ഥാനം സ്വദേശി എപി സുഭാഷിന്റെ ഭാര്യ ദർഷിതയാണ് (22) കൊല്ലപ്പെട്ടത്. യുവതിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സിദ്ധരാജുവിനെ (22) പോലീസ് അറസ്‌റ്റ് ചെയ്‌തു.
ദർഷിതയെ അതിക്രൂരമായി ആൺസുഹൃത്ത് കൊലപ്പെടുത്തിയെണ് വിവരം. ഇന്നലെയാണ് ദർഷിതയെ കർണാടക സാലിഗ്രാമിലെ ലോഡ്‌ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ലോഡ്‌ജിൽ വെച്ച് ദർഷിതയും സിദ്ധരാജുവും തമ്മിൽ തർക്കമുണ്ടായതായി പോലീസ് പറഞ്ഞു. തുടർന്ന് സിദ്ധരാജു, ദർഷിതയുടെ വായിൽ ബലമായി ഇലക്‌ട്രിക് ഡിറ്റനേറ്റർ തിരുകി വൈദ്യുതി കടത്തിവിട്ട് പൊട്ടിക്കുകയായിരുന്നു.
പിന്നാലെ ദർഷിത കൊല്ലപ്പെട്ടുവെന്ന് ഉറപ്പാക്കിയ സിദ്ധരാജു ഇവരുടെ മുഖം ഇടിച്ച് വികൃതമാക്കുകയും ചെയ്‌തു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കല്യാട്ടെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും നാലുലക്ഷം രൂപയും മോഷണം പോയത്. മരുമകൾ ദർഷിത തന്നെയാണ് സ്വർണം കവർന്നതെന്നായിരുന്നു പോലീസിന്റെ നിഗമനം. കുട്ടിയെ കർണാടകയിലെ സ്വന്തം വീട്ടിലാക്കിയ ശേഷമാണ് ദർഷിത ആൺസുഹൃത്തിനൊപ്പം ലോഡ്‌ജിലേക്ക് പോയത്.
മോഷണക്കേസിൽ അന്വേഷണം ആരംഭിച്ച പോലീസിന് വീട്ടിലേക്ക് പുറത്തുനിന്നാരും അതിക്രമിച്ച് കടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. കർണാടകയിലേക്ക് പോയ ദർഷിതയെ പോലീസ് പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. ഇതോടെയാണ് ദർഷിതയുടെമേൽ സംശയം ഉയർന്നത്. ഇതിന് പിന്നാലെയാണ് ദർഷിത കൊല്ലപ്പെട്ട വിവരം കർണാടക പോലീസ് ഇരിട്ടി പോലീസിനെ അറിയിച്ചത്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ