കാസർഗോഡ്: കാറഡുക്ക സൊസൈറ്റിയിലെ സ്വർണപ്പണയ വായ്‌പ തട്ടിപ്പ് കേസിൽ മുഖ്യപ്രതി അടക്കം രണ്ടുപേർ പിടിയിൽ. സൊസൈറ്റി സെക്രട്ടറി കർമ്മംതൊടി സ്വദേശി കെ രതീശൻ, ഇയാളുടെ റിയൽ എസ്‌റ്റേറ്റ് പങ്കാളി കണ്ണൂർ സ്വദേശി മഞ്ഞക്കണ്ടി ജബ്ബാർ എന്നിവരാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇരുവരെയും തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നാണ് പോലീസ് പിടികൂടിയത്.
കേസിൽ നേരത്തെ മൂന്നുപേർ അറസ്‌റ്റിലായിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള കാസർഗോഡ് കാറഡുക്ക അഗ്രികൾച്ചറിസ്‌റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്‌പ എടുത്തെന്ന പരാതിയിലാണ് സെക്രട്ടറി കർമംതോടിയിലെ കെ രതീശനെതിരെ പോലീസ് കേസെടുത്ത്.
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള കേസ് ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. റിയൽ എസ്‌റ്റേറ്റ് ബിസിനസിൽ ഇയാളുടെ മൂന്ന് പങ്കാളികളെ ആദൂർ പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. രതീശൻ സൊസൈറ്റിയിൽ നിന്ന് കടത്തിക്കൊണ്ടുപോയ സ്വർണം നേരത്തെ അറസ്‌റ്റിലായ അനിൽകുമാർ, ഗഫൂർ, ബഷീർ എന്നിവരുടെ സഹായത്തോടെ പണയം വെച്ചിരുന്നു. ഇതിൽ 185 പവൻ അന്വേഷണ സംഘം വിവിധ ബാങ്കുകളിൽ നിന്ന് തിരിച്ചുപിടിച്ചിട്ടുണ്ട്.
പ്രസിഡണ്ട് ബെള്ളൂർ കിന്നിങ്കാറിലെ കെ സൂപ്പി നൽകിയ പരാതിയിലാണ് പോലീസ് നടപടി ആരംഭിച്ചത്. ആരോപണത്തിന്റെ പശ്‌ചാത്തലത്തിൽ സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കെ രതീശനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. പ്രാഥമിക പരിശോധനയിൽ 4,75,99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. ബേക്കൽ ഡിവൈഎസ്‌പി ജയൻ ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!